ടോക്യോ: ടോക്യോ ഒളിംപിക്‌സിലും ഒന്നാമതെത്താൻ കുതിപ്പു തുടങ്ങി ചൈന. ടോക്യോ ഒളിംപിക്‌സിലെ ആദ്യ സ്വർണം ചൈന സ്വന്തമാക്കി. ചൈനയുടെ യാങ് കിയാനാണ് ഷൂട്ടിങ്ങിലൂടെ ആദ്യ സ്വർണം വെടിവെച്ചിട്ടത്. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഫൈനലിൽ യാങ് ക്വിയാനാണ് ചൈനയ്ക്കായി സ്വർണം നേടിയത്. 251.8 പോയന്റുമായി ഒളിമ്പിക് റെക്കോഡോടെയാണ് താരത്തിന്റെ നേട്ടം.

ഈ ഇനത്തിൽ 251.1 പോയന്റോടെ റഷ്യൻ താരം ഗലാഷിന അനസ്താസിയ വെള്ളി മെഡൽ സ്വന്തമാക്കി. സ്വിറ്റ്സർലൻഡിന്റെ ക്രിസ്റ്റെൻ നിനയ്ക്കാണ് വെങ്കലം. ഈ ഇനത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ ലോക ഒന്നാം നമ്പർ താരം എളവേണിൽ വാളറിവാൻ, ലോക റെക്കോഡ് നേടിയ അപൂർവി ചന്ദേല എന്നിവർ ഫൈനലിന് യോഗ്യത നേടാൻ സാധിക്കാതെ പുറത്തായിരുന്നു.

ഒളിംപിക്‌സിൽ അരങ്ങേറിയ ഇളവേനിൽ 16ാം സ്ഥാനത്തെത്തിയപ്പോൾ, പരിചയ സമ്പന്നയായ അപൂർവി ചന്ദേല 36ാം സ്ഥാനത്തേക്ക് പതിച്ചു. മത്സരത്തിൽ അവസാന റൗണ്ട് വരെ മുന്നിലുണ്ടായിരുന്ന റഷ്യൻ താരം ഗലാഷിനയ്ക്ക് അവസാന റൗണ്ടിൽ സമ്മർദ്ദത്തിന് അടിപ്പെട്ടതാണ് തിരിച്ചടിയായത്.

അവസാന റൗണ്ടിൽ തന്റെ ഏറ്റവും ചെറിയ സ്‌കോറായ 8.9 ആണ് ഗലാഷിന സ്‌കോർ ചെയ്തത്. ചൈനീസ് താരം യാങ് ആകട്ടെ, അവസാന റൗണ്ടിൽ 9.8 പോയിന്റ് സ്‌കോർ ചെയ്ത് ആകെ 251.8 പോയിന്റുമായി ഒളിംപിക് റെക്കോർഡോടെ സ്വർണം നേടി.