ചാലക്കുടി: തമിഴ്‌നാട്ടിലെ പറമ്പിക്കുളം ഡാമിലെ ജലനിരപ്പ് 1825 അടിയിലെത്തിയാൽ ഡാം തുറന്ന് അധികജലം പറമ്പിക്കുളം നദിയിലേക്ക് ഒഴുക്കിവിടും. തുറന്നു വിടുന്ന വെള്ളം പെരിങ്ങൽകുത്ത് ഡാമിലേക്കും തുടർന്ന് ചാലക്കുടി പുഴയിലേയ്ക്കുമാണ് ഒഴുകുന്നത്. ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണമേർപ്പെടുത്തി.

കോവിഡ് മാനദണ്ഡമനുസരിച്ച് പ്രളയ ദുരിതാശ്വാസ ക്യാമ്പുകൾ ഉൾപ്പെടെ തുറക്കും. ചാലക്കുടി, അതിരപ്പള്ളി പരിയാരം, മേലൂർ, കോടശ്ശേരി, ആളൂർ, മാള, കാടുകുറ്റി, അന്നമനട, കുഴൂർ, പൊയ്യ, കൊരട്ടി, പുത്തൻചിറ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിൽ ജനങ്ങൾക്ക് മൈക്ക് അനൗൺസ്മെന്റ് മുഖേന മുന്നറിയിപ്പ് നൽകും. ചാലക്കുടി പുഴയിലെ മത്സ്യബന്ധനത്തിനും വിനോദ സഞ്ചാരത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് തോത് ഓരോ മണിക്കൂർ ഇടവിട്ട് പരിശോധിക്കും.