കുറ്റിപ്പുറം: മലയാളിയുടെ നല്ല മനസിനെ പലവിധത്തിൽ ചൂഷണം ചെയ്യാൻ വേണ്ടി സംഘടനകളും വ്യക്തികളു കേരളത്തിൽ അങ്ങോളമിങ്ങോളം പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽ തട്ടിപ്പുകാരുടെ വലയിൽ വീഴുന്നവർ നിരവധിയാണ്. പലപ്പോഴും മതത്തിന്റെ മറവു പിടിച്ചുകൂടിയാണ് ഈ തട്ടിപ്പുകൾ പൊടി പൊടിക്കുന്നത്. ഇത്തരത്തിൽ ചാരിറ്റി തട്ടിപ്പു നടത്തിയ ഒരാൾ മലപ്പുറത്ത് പിടിയിലായി.

സെറീൻ ചാരിറ്റബിൾ സൊസൈറ്റി എന്ന പേരിൽ തട്ടിപ്പ് സംഘം രൂപീകരിച്ച് നിരവധിയാളുകളെ കബളിപ്പിച്ച കോട്ടയം ചങ്ങനാശ്ശേരി സ്വദേശി മുഹമ്മദ് റിയാസിനെയാണ് (49) കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി നിലവിൽ നിലമ്പൂർ മുക്കട്ടയിലാണ് താമസം. പലരിൽ നിന്നുമായി ലക്ഷങ്ങൾ പിരിച്ചെടുത്തായിരുന്നു ഇയാളുടെ തട്ടിപ്പ്. ലക്ഷങ്ങളാണ് ഇയാൾ പിരിച്ചെടുത്തിരുന്നത്.

മഞ്ചേരി പന്തലൂർ സ്വദേശി അബ് ദുന്നാസർ നൽകിയ പരാതിയിലാണ് കേസെടുത്തത്. ഇയാളിൽനിന്ന് പ്രതി 1,62,000 രൂപ കൈക്കലാക്കി വഞ്ചിച്ചുവെന്നാണ് പരാതി. കടബാധ്യതകളുള്ളവരെ അതിൽനിന്ന് കരകയറ്റാൻ സഹായിക്കുമെന്ന് പറഞ്ഞാണ് സംഘടനയുടെ പ്രവർത്തനം. ഇവരുടെ പ്രചാരണത്തിൽ വീഴുന്നവരിൽനിന്ന് 1000 രൂപ വാങ്ങി അംഗങ്ങളാക്കും.

ഇവരെ പിന്നീട് ഇയാളുടെയും സംഘടനയുടെയും ഗുണഗണങ്ങൾ വാഴ്‌ത്തുന്ന പ്രചാരകർ (കോഓഡിനേറ്റർ) ആക്കുന്നു. സംഘടനയിൽ ചേർന്നവർ പിന്നീട് അവരുടെ നാട്ടിലെ സാമ്പത്തിക ശേഷിയുള്ളവരുമായി റിയാസിനെ പരിചയപ്പെടുത്തുകയും പണം വാങ്ങിക്കൊടുക്കുകയും ചെയ്യണം. ഇങ്ങനെ കാരുണ്യ പ്രവർത്തനത്തിന് രശീതിയില്ലാതെ ലക്ഷങ്ങൾ ഇയാൾ പിരിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

ആഴ്ചയിൽ 10,000 രൂപയെങ്കിലും പിരിക്കാത്തവരെ ഭീഷണിപ്പെടുത്തലും പതിവായിരുന്നു. ആദ്യം ചങ്ങനാശ്ശേരിയിൽ തുടങ്ങിയ സംഘടന പിന്നീട് കുറ്റിപ്പുറം ആസ്ഥാനമാക്കി 2020ൽ പുതിയ ഓഫിസ് ആരംഭിച്ചു. തുടർന്ന് നിലമ്പൂരും മണ്ണാർക്കാടും ആലപ്പുഴയിലും മറ്റു പലസ്ഥലങ്ങളിലും വിപുലമായ ഓഫിസുകളും പ്രവർത്തനങ്ങളും നടത്തിവരുകയായിരുന്നു.

കോവിഡ് കാലത്ത് സംഘടനയിൽ ചേർന്ന് പിരിവിനിറങ്ങിയ സ്ത്രീകളുൾപ്പെടെയുള്ളവർ തങ്ങളുടെ ചികിത്സാചെലവിന് ചെറിയ തുക പോലും കിട്ടാതെയായപ്പോൾ സംശയം തോന്നി മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. ഭീഷണിക്ക് വഴങ്ങാത്തവരെയും മറ്റു പല അംഗങ്ങളെയും സംഘടനയിൽ നിന്ന് പുറത്താക്കി. വിധേയത്വം പുലർത്തുന്നവരെ മാത്രം സംഘടനയിൽ നിലനിർത്തിയതായി കുറ്റിപ്പുറം എസ്.എച്ച്.ഒ ശശീന്ദ്രൻ മേലെയിൽ പറഞ്ഞു.