കൊല്ലം: ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ മൊബൈൽ ഫോൺ അടിച്ചുമാറ്റി ഉപയോഗിച്ച് എസ്‌ഐക്ക് സസ്‌പെൻഷൻ. ചാത്തന്നൂർ എസ്ഐ ജ്യോതി സുധാകറിനെയാണ് അന്വേഷണ വിധേയമായി ഡിഐജി സസ്പെൻഡ് ചെയ്തത്. മരിച്ച യുവാവിന്റെ ബന്ധുക്കൾക്ക് ഫോൺ നൽകാതെ ഔദ്യോഗിക സിം കാർഡ് ഇട്ട് എസ്ഐ ഉപയോഗിക്കുകയായിരുന്നു എന്ന് കണ്ടെത്തിയിരുന്നു.

ഏതാനും മാസം മുൻപ് ജ്യോതി സുധാകർ തിരുവനന്തപുരം മംഗലപുരം പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴായിരുന്നു സംഭവം. യുവാവിനെ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. യുവാവിന്റെ മരണം സംബന്ധിച്ചു സംശയമുയർന്നതോടെ ഫോൺ കോളുകളുടെ വിവരങ്ങൾ ശേഖരിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.

എന്നാൽ മൊബൈൽ ഫോൺ സ്റ്റേഷനിൽ ഇല്ലായിരുന്നു. ഫോൺ ബന്ധുക്കൾക്കു കൈമാറിയിരുന്നുമില്ല. പ്രധാന തെളിവായ ഫോൺ കാണാതായതു കൂടുതൽ സംശയങ്ങൾ സൃഷ്ടിച്ചു. ബന്ധുക്കളുടെ പരാതിയിൽ, ഇഎംഇഐ നമ്പർ ഉപയോഗിച്ചു ഫോൺ കണ്ടെത്താനൂള്ള ശ്രമം തുടങ്ങി. ഇതിനിടെ ജ്യോതി സുധാകർ മംഗലപുരത്തു നിന്നും ചാത്തന്നൂരിലേക്ക് സ്ഥലംമാറിയിരുന്നു.

അന്വേഷണത്തിൽ മരിച്ച യുവാവിന്റെ ഫോണിൽ ചാത്തന്നൂർ എസ്ഐയുടെ ഔദ്യോഗിക സിം കാർഡ് ഉപയോഗിക്കുന്നതു കണ്ടെത്തി. ഇതേത്തുടർന്ന് മൊബൈൽ ഫോൺ മംഗലപുരം സ്റ്റേഷനിൽ എൽപിച്ചു. എന്നാൽ വിവരം പൊലീസിന്റെ ഉന്നത തലങ്ങളിൽ എത്തുകയും ഇന്നലെ സസ്പെൻഷൻ ഉത്തരവു പുറപ്പെടുവിക്കുകയുമായിരുന്നു.