കരുനാഗപ്പള്ളി: റിട്ട. ഗ്രേഡ് എസ്‌ഐ ചവറ തോട്ടിനു വടക്ക് പുലരിയിൽ അബ്ദുൽ റഷീദിനെ കുടുക്കിയതും സോഷ്യൽ മീഡിയ. ഫേസ്‌ബുക് പോസ്റ്റിനെച്ചൊല്ലി റിട്ട. ഗ്രേഡ് എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽക്കയറി നടത്തിയ ആക്രമണത്തിൽ വീട്ടമ്മയ്ക്കും വിവരാവകാശ പ്രവർത്തകനായ മകനും പരുക്കേറ്റിരുന്നു. ആക്രമണ ദൃശ്യങ്ങൾ വൈറലായതോടെ പൊലീസിന് റഷീദിനെ അറസ്റ്റ് ചെയ്യാതിരിക്കാൻ നിവർത്തിയില്ലാതെയായി. അങ്ങനെ അഴിക്കുള്ളിലുമായി. ഇത് കേരളത്തിലാണോ സംഭവിച്ചത് എന്ന സോഷ്യൽ മീഡിയാ ചോദ്യവും റഷീദിനെ അഴിക്കുള്ളിൽ അതിവേഗം എത്തിച്ചു.

ചവറ പുലിക്കിലഴികത്തു വീട്ടിൽ നിന്ന് കല്ലേലിഭാഗം കല്ലുകടവ് കന്നേൽ പുത്തൻവീട്ടിൽ താമസിക്കുന്ന അമ്മിണിയമ്മ (61), മകൻ വി.ശ്രീകുമാർ (41) എന്നിവരാണു പരുക്കേറ്റു താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. ശ്രീകുമാറിന്റെ വീട്ടിൽനിന്ന് അക്രമികളുടേതെന്നു സംശയിക്കുന്ന 4 അടി നീളമുള്ള കമ്പിവടിയും ചെരിപ്പുകളും പൊലീസ് കണ്ടെടുത്തു. ബഹളം കേട്ടു സമീപവാസികൾ ഓടിക്കൂടുന്നതു കണ്ട് ഇവർ വന്ന കാറിൽ കടന്നുകളയുകയായിരുന്നു. അതിക്രൂരമായ ആക്രമണമാണ് നടന്നത്.

ഇന്നലെ രാവിലെ അബ്ദുൽ റഷീദിന്റെ നേതൃത്വത്തിൽ എത്തിയ 5 അംഗ സംഘം മാരകായുധങ്ങളുമായി വീട്ടിൽ കയറി അസഭ്യം പറയുകയും തന്നെയും അമ്മയെയും ആക്രമിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ശ്രീകുമാർ പറയുന്നു. മകനെ മർദിക്കുന്നതു കണ്ടു തടസ്സം പിടിക്കാൻ എത്തിയ അമ്മയെ പിടിച്ചുതള്ളി മർദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്‌തെന്നും പറഞ്ഞു.

വീട്ടിൽക്കയറി അക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, കൊല്ലുമെന്നു ഭീഷണിപ്പെടുത്തൽ, പരുക്കേൽപിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകളിലാണു കേസ് എടുത്തതെന്നു പൊലീസ് പറഞ്ഞു. അബ്ദുൽ റഷീദിനെതിരെ രണ്ടു ദിവസം മുൻപു ശ്രീകുമാർ ഫേസ്‌ബുക് പോസ്റ്റ് ഇട്ടിരുന്നു. ഇതിനെത്തുടർന്നു ഫേസ്‌ബുക്കിൽ ഇവർ തമ്മിൽ വാക്‌പോരും നടന്നു. ഇതിന്റെ തുടർച്ചയായിരുന്നു ആക്രമണം.

അബ്ദുൽ റഷീദിന്റെ ശങ്കരമംഗലത്തിനു കിഴക്കുഭാഗത്തുള്ള വസ്തുവുമായി ബന്ധപ്പെട്ടും വർഷങ്ങളായി ഇവർ തമ്മിൽ പരാതിയും കേസും നടക്കുകയാണ്. റഷീദിന്റെ മകന്റെ അനധികൃത നിർമ്മാണത്തിനെതിരെ വിവരാവകാശ രേഖകൾ ശേഖരിച്ചതും പരാതി നൽകിയതുമാണ് അക്രമത്തിന് കാരണമെന്ന് ശ്രീകുമാർ പറയുന്നു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പരാതി നൽകിയത്. അതാണ് റഷീദിന് വിനയായതും. ഈ വീഡിയോ സോഷ്യൽ മീഡിയയിലും വൈറലായി.

അക്രമത്തിൽ റഷീദിന്റെ വിശദീകരണം ഇങ്ങനെ:

നിരവധി ക്രമിനൽ കേസ്സിലെ പ്രതിയും സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ 2012 ൽ എൽഐസിയിൽ നിന്നും 2018ൽ നാഷണൽ ഇൻഷുറൻസിൽ നിന്നും പുറത്താക്കുകയും വിവരാവകാശ നിയമത്തെ ദുരുപയോഗം ചെയ്തു ഒരുപാടു കുടുംബങ്ങളെ വഴിയാധാരമാക്കുകയും പണം തട്ടുകയും ചെയ്തതിന്റെ പേരിൽ വിവരാവകാശ സംഘടനയിൽ നിന്നും പുറത്താക്കുകയും ചെയ്തയാളാണ് ശ്രീകുമാർ. കഴിഞ്ഞ 27ന് നീണ്ടകര അക്ഷയാ സെന്ററിൽ ചില ആവശ്യങ്ങൾക്കായി പോയി. സൈഡിൽ മാറ്റി വച്ചിരുന്ന സ്‌കൂട്ടർ ഓടിച്ചു റോഡിലേക്കു കയറവേ എന്റെ സ്‌കൂട്ടറിൽ ശ്രീകുമാർ ഓടിച്ചു വന്ന KL 23 T 3790 സ്‌കൂട്ടർ ഇടിച്ചുകൊണ്ടു നിർത്തുകയും തുടർന്നു ടിയാൻ എന്നെ അസഭ്യങ്ങൾ പറയുകയും ഇടതു കൈ നീട്ടി അടിക്കുകയും സ്‌കൂട്ടറിനോടൊപ്പം എന്നെ തള്ളി താഴയിടുകയും ചെയ്തു. ഈ സംഭവത്തിന് ശ്രീകുമാർ പ്രതിയായി ചവറ പൊലീസിൽ Crim 994/2021 ആയി കേസ്സെടുക്കുകയും ആയതിന്റെ അന്വേഷണം നടന്നു വരുന്നതുമാണ്. വസ്തുത ഇതായിരിക്കേ എന്നെയും കുടുംബത്തെയും തേജോവധം ചെയ്യുന്നതിനായി സോഷ്യൽ മീഡിയാകളിൽ ടിയാൻ ഇങ്ങനെ ചില കുറിപ്പുകൾ ഇടുന്നു വിവിധ പൊലീസ് സ്റ്റോഷനുകളിൽ ശ്രീകുമാറിന്റെ പേരിലുള്ള ചില ക്രൈം കേസുകൾ

(1) K. Pally Crim 1717/2016
(2) Chavra Crim 3112/2016
(3) Chavara Crime 3604/2017
(4) Chavara Crime O474/2018
(5) K.pally. Crime 446/2019
(6) Chavara Crime 2285/2020
(7) Chavara Crime 58/202I
(8) Chavara Crime 994/202l

സൈബർ ഗുണ്ട എന്ന് സ്വയം വിശേഷിപ്പിച്ചു നാട്ടിലെ ചില സാമൂഹ്യ വിരുദ്ധരുമായ് ചേർന്ന് സമൂഹ മാധ്യമങ്ങളിൽ ഇയാൾ കാട്ടികൂട്ടുന്ന കോപ്രായങ്ങൾക്കെതിരെ സൈബർ നിയമപ്രകാരം കേസ്സെടുത്ത് അന്വേക്ഷിക്കുന്നതിനായി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചിട്ടുണ്ടെന്നും റഷീദ് പറഞ്ഞിരുന്നു. എന്നാൽ അക്രമണ വീഡിയോകൾ റഷീദിനെ അകത്താക്കുകയായിരുന്നു ഉണ്ടായത്.