തൃശ്ശൂർ: സിനിമാതാരം അനുശ്രീയ‌്ക്കെതിരെ പരാതിയുമായി ഗുരുവായൂർ ദേവസ്വം. ഭരണസമിതിയെ വഞ്ചിച്ച് അന്യായമായ ലാഭമുണ്ടാക്കിയെന്ന് ആരോപിച്ചാണ് ദേവസ്വം രം​ഗത്തെത്തിയിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അധികൃതർ പൊലീസിൽ പരാതി നൽകി. ക്ഷേത്രപരിസരത്ത് സാനിറ്റെസേഷൻ നടത്തുന്നതിനുള്ള അനുമതിയുടെ മറവിൽ പരസ്യചിത്രം നിർമ്മിച്ച് അനധികൃതമായി ലാഭം ഉണ്ടാക്കിയെന്നാണ് ദേവസ്വം ആരോപിക്കുന്നത്.

ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു മാസത്തേക്ക് സാനിറ്റൈസേഷനു വേണ്ടി വരുന്ന നേച്ചർ പ്രൊട്ടക്‌ട് എന്ന ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ഉത്പന്നം സംഭാവന / വഴിപാട് നൽകുന്നതിനും, ജനുവരി 12 മുതൽ 15 വരെയുള്ള തീയതികളിൽ ക്ഷേത്ര പരിസരത്തു സാനിറ്റെസേഷൻ നടത്തുന്നതിനും വേണ്ടി അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ഭരണ സമിതി നൽകിയ അനുമതി, ദുർവിനിയോഗം ചെയ‌്ത് പരസ്യചിത്രം നിർമ്മിച്ച് അനധികൃതമായി ലാഭം ഉണ്ടാക്കി എന്നാണ് ദേവസ്വം അഡ്‌‌മിനിസ്‌ട്രേറ്റർ ടി ബ്രീജാകുമാരിയുടെ പരാതിയിൽ പറയുന്നത്.

അനുശ്രി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പരസ്യചിത്രം പ്രസിദ്ധീകരിച്ചത് ദേവസ്വത്തെയും ഭരണസമിതിയേയും വഞ്ചിച്ച നടപടിയാണെന്നും പരാതിയിൽ ആരോപിക്കുന്നു. അനുശ്രീക്ക് പുറമെ, ഹിന്ദുസ്ഥാൻ യൂണിലിവർ, സികസ്‌ത് സെൻസ് എന്ന പരസ്യ കമ്പനി ഉദ്യോഗസ്ഥൻ ശുഭം ദുബെ എന്നിവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.