മലപ്പുറം: ചേളാരിയിൽ ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം. താഴെ ചേളാരി ചോലയ്ക്കൽ വീട്ടിൽ തിരുത്തുമ്മൽ അബ്ദുൾ അസീസിന്റെ മൃതദേഹമാണ് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയത്. മരണത്തിൽ ദുരൂഹതയെന്ന പരാതിയെത്തുടർന്നാണ് നടപടി.

ജൂലൈ 31 ന് സഹോദരൻ മുഹമ്മദിന്റെ വീട്ടിൽ വച്ചായിരുന്നു അബ്ദുൾ അസീസ് മരിച്ചത്. മരണവിവരം ഭാര്യയെയും മക്കളെയും അറിയിക്കാതെ സഹോദരന്റെ മഹല്ലിലെ ഖബർസ്ഥാനിൽ സംസ്‌കരിച്ചു. അസീസിന്റെ പേരിലുള്ള രണ്ടുകോടി രൂപയുടെ സ്വത്ത് സഹോദരന്റെ പേരിലേക്ക് മാറ്റുകയും ചെയ്തു. ഇതാണ് സംശയങ്ങൾക്ക് കാരണം.

മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണംവേണമെന്നുമാവശ്യപ്പെട്ട് ഭാര്യയും മക്കളും പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് മൃതദേഹം പുറത്തെടുത്തത്. സബ്കലക്ടറുടെയും ആർഡിഓയുടെയും സാന്നിധ്യത്തിലാണ് ഖബർ തുറന്നത്. മഞ്ചേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം.

മരണം കൊലപാതകമാണെന്നും സഹോദരനും മകനുമാണ് പ്രതികളെന്നും അസീസിന്റെ ഭാര്യയും മക്കളും ആരോപിച്ചിരുന്നു. തിരൂരങ്ങാടി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.