ലണ്ടൻ: ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ ചെൽസി മുത്തമിട്ടതിന് പിന്നാലെ ജർമൻ പരിശീലകൻ തോമസ് ടുച്ചലിന്റെ കരാർ കാലാവധി നീട്ടി ക്ലബ്ബ് മാനേജ്മെന്റ്.

രണ്ടു വർഷത്തേക്കാണ് ടുച്ചലിന്റെ കരാർ നീട്ടിയത്. കഴിഞ്ഞ സീസണിൽ ടുച്ചലിന്റെ കീഴിൽ കളിച്ച 30 മത്സരങ്ങളിൽ 19-ലും വിജയിക്കാൻ ചെൽസിക്കായിരുന്നു. അഞ്ച് തോൽവികൾ മാത്രമാണ് ക്ലബ്ബ് വഴങ്ങിയത്.

കഴിഞ്ഞ ജനുവരിയിൽ ഫ്രാങ്ക് ലാംപാർഡിന് പകരക്കാരനായാണ് ടുച്ചൽ ചെൽസിയുടെ പരിശീലക സ്ഥാനത്തേക്ക് വരുന്നത്.

ടുച്ചലിനു കീഴിൽ ചെൽസി എഫ്.എ കപ്പിന്റെ ഫൈനലിലെത്തിയിരുന്നു. പിന്നാലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചെസ്റ്റർ സിറ്റിയെ മറികടന്ന് ചെൽസി കിരീടവും സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ 18 വർഷത്തിനിടെ ചെൽസിയിൽ മാറി മാറി വന്നത് 15 പരിശീലകരാണ്. ചെൽസി നേടിയതാകട്ടെ 17 കിരീടങ്ങളും. രണ്ട് ചാമ്പ്യൻസ് ലീഗ്, അഞ്ച് പ്രീമിയർ ലീഗ്, രണ്ട് യൂറോപ്പ, അഞ്ച് എഫ്എ കപ്പ്.മൂന്ന് ലീഗ് കപ്പ്. കൂടെ രണ്ട് കമ്മ്യൂണിറ്റി ഷീൽഡും. വിജയദാഹമാണ് ചെൽസിയുടെ ഉടമയും റഷ്യൻ കോടീശ്വരനുമായ റോമാൻ അബ്രമോവിച്ചിന്റെ അളവുകോൽ.

ഒരു അലക്‌സ് ഫെർഗൂസനെ അല്ലെങ്കിൽ ഒരു ആർസൻ വെങ്ങറെ നിങ്ങൾക്ക് ചെൽസിയുടെ പരിശീലക കുപ്പായത്തിൽ കാണാനാവില്ല. സമയം നൽകൂ അയാൾ നേട്ടം വിജയങ്ങൾ കൊണ്ടുവരുമെന്ന രീതി ഇവിടെ ചെലവാകില്ല.

അബ്രമോവിച്ച് ചെൽസി ഓഹരികൾ വാങ്ങി കൂട്ടിയിട്ട് 18 വർഷം. സ്റ്റാഫോർഡ് ബ്രിഡ്ജ് ഒരു റോമൻ സാമ്രാജ്യമാക്കിയപ്പോൾ തല പോയ പരിശീലകർ നിരവധിയാണ്. ഹോസെ മൗറീഞ്ഞോ, സ്‌കൊളരി, ആ,അന്റോണിയോ കൊണ്ടെ, മൗരിസ്സിയോ സാറി, ഫ്രാങ്ക് ലാംപാർഡ്. ആര് കളിക്കുന്നു. ആര് നയിക്കുന്നു എന്നതല്ല എത്ര കിരീടം കിട്ടുന്നു എന്നത് മാത്രമാണ് അബ്രമോവിച്ചിന്റെ നോട്ടം. ഇതിന് വേണ്ടി എത്ര പണവും മുടക്കും. ഇതിന് കോട്ടമുണ്ടായാൽ അരെയും വച്ചുപൊറുപ്പിക്കില്ല.

തുടരെ ജയവുമായി കത്തിക്കയറുന്ന നിലവിലെ പരിശീലകൻ തോമസ് ടുഷേലിന് കരാർ നീട്ടാൻ തീരുമാനിച്ചതിലും ഈ അളവുകോൽ തന്നെയാണ് അബ്രമോവിച്ചിനെ പ്രേരിപ്പിച്ചത്. കിട്ടിയത് വെറുമൊരു കിരീടമല്ലല്ലോ, ചാമ്പ്യൻസ് ലീഗല്ലെ, അതുകൊണ്ടുതന്നെ കിരീടം നേടിത്തന്ന പടനായകന് ഇനിയും മുന്നോട്ട് പോകാം എന്നതാണ് തീരുമാനം.