കോട്ടയം: ലോകനാഥ് ബെഹ്‌റ മാറി അനിൽകാന്ത് പുതിയ ഡിജിപിയായി മാറിയതോടെ സൈബർ ഇടം പുതി അപരനെയും കണ്ടെത്തി കഴിഞ്ഞു. ഇതുവരെ ബെഹ്‌റയുടെ അപരനായി പാഷാണം ഷാജി എന്നറിയപ്പെടുന്ന സാജു നവോദയയാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ പുതിയ ഡിജിപിയുടെ അപരനായി സൈബറിടം ആഘോഷഷിക്കുന്നത് കോട്ടയം വൈക്കം ചെമ്പ് സ്വദേശിയും നടനുമായ ചെമ്പിൽ അശോകനെയാണ്. അനിൽകാന്തുമായുള്ള രൂപസാദൃശ്യം കൊണ്ടാണ് ചെമ്പിൽ അശോകനും വൈറലായിരിക്കുന്നത്.

വ്യാഴാഴ്ച വീടിനടുത്തുള്ള ഒരു കല്യാണത്തിന് പങ്കെടുക്കാൻ ചെന്നപ്പോൾ, 'അങ്ങനെ ഒരേ സമയം ഡി.ജി.പി.യും നടനും കല്യാണത്തിന് വന്നെന്ന' മട്ടിലായി സംസാരമെന്നാണ് ഇതേക്കുറിച്ച് അശോകന്റെ പ്രതികരണം. വലിയൊരു പൊലീസ് ഓഫീസറുമായി സാദൃശ്യം വന്നതിൽ സന്തോഷം മാത്രമല്ല അദ്ഭുതവുമുണ്ടെന്ന് അശോകൻ. ഫോണിലെ തന്റെ ചില പഴയ ചിത്രങ്ങൾ കാട്ടി ആ രൂപത്തിനാണ് കൂടുതൽ സാമ്യമെന്നും അദ്ദേഹം പറഞ്ഞു.

സത്യൻ അന്തിക്കാടിന്റെ 'ഭാഗ്യദേവത'യിൽ ആദ്യമായി അഭിനയിക്കുമ്പോൾ ഇന്നത്തെ അത്ര വണ്ണമില്ലായിരുന്നു. 'അന്ന് മുഖം അല്പം ഒട്ടിയായിരുന്നു. ക്ലീൻ ഷേവുമായിരുന്നു. ഇപ്പോൾ വണ്ണവും മീശയും വെച്ചപ്പോൾ അല്പം മാറ്റമുണ്ട്. സിനിമയിലെത്തി നല്ല ആഹാരമൊക്കെ കഴിച്ചപ്പോൾ വന്ന മാറ്റം. അശോകൻ പറഞ്ഞു.

ബുധനാഴ്ച ഉച്ചയോടെയാണ് ചെമ്പിൽ അശോകന്റെ ഫോണിലേക്ക് ട്രോളുകൾ പ്രതികരിച്ചു തുടങ്ങിയത്. ''പുതിയ ഡി.ജി.പി സാറല്ലേ, ചെലവുണ്ടേ...'' മനസിലായില്ലെന്ന് അശോകൻ. ''വാട്‌സ് ആപ്പ് ഒന്നു തുറന്നു നോക്കൂ ചേട്ടാ...''പുതിയ ഡി.ജി.പി അനിൽകാന്തിന്റെ ചിത്രവും അശോകന്റെ പൊലീസ് വേഷവും ചേർത്തുള്ള ട്രോളുകൾ ഫോണിൽ തുരുതുരാ വരുന്നു. സ്ഥാനം ഒഴിയുന്ന ഡി.ജി.പിയെന്ന പേരിൽ സാജു നവോദയുടെ (പാഷാണം ഷാജി) ചിത്രങ്ങളും. 'പാഷാണം ഷാജിയിൽ നിന്നു ബാറ്റൺ കൈമാറിക്കിട്ടിയല്ലേ' എന്നും ഫോണിൽ ഒരു വിരുതൻ ചോദിച്ചു.

ഒപ്പം നിന്നൊരു പടമെടുക്കണം'.അനാർക്കലിയിൽ ഡിവൈ.എസ്‌പിയായി അശോകൻ എത്തിയിരുന്നു. ഇനിയിപ്പോൾ സംവിധായകർക്ക് തന്നെ ധൈര്യമായി ഡി.ജി.പിയാക്കാമെന്ന് നടൻ പറയുന്നു.'നാലു വർഷം മുമ്പ് ഒരു ഓണാഘോഷ പരിപാടിയിൽ ബെഹ്‌റയും പാഷാണം ഷാജിയും ഒന്നിച്ച് പങ്കെടുത്തപ്പോൾ അരാണ് ഒറിജിനൽ എന്നറിയാൻ ബുദ്ധിമുട്ടിയിട്ടുണ്ട്. അടുത്ത ഡി.ജി.പിയുടെ ഡ്യൂപ്പ് ഞാൻ ആകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല'. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലൂടെയാണ് അശോകൻ സിനിമയിലെത്തുന്നത്.

''അഞ്ച് വർഷം മുമ്പ് എന്നെ ട്രോളന്മാർ ഡി.ജി.പിയാക്കിയപ്പോൾ കിടുങ്ങിപ്പോയി എന്നാണ് സാജു നവോദയും പറയുന്നത്. എന്നെ കണ്ടിട്ടല്ല, സാക്ഷാൽ ബെഹ്‌റ സാറിനെ കണ്ടിട്ട്. പിന്നെ സ്റ്റേഷനിലൊക്കെ പോയാൽ ഭയങ്കര ബഹുമാനമായിരുന്നു. നമ്മുടെ സാറ് വന്നിട്ടുണ്ടെന്ന് പറഞ്ഞ് ഇരിക്കാൻ പറയും. കുടിക്കാൻ ചായ തരും. ഇനി ഇതൊക്കെ അശോകൻ ചേട്ടൻ അനുഭവിക്കട്ടെ...'' ലോക്‌നാഥ് ബെഹ്റയായി വിലസിയ സാജു നവോദയ പറഞ്ഞു. പഠിച്ച് പൊലീസ് ഓഫീസറായില്ല. ഇങ്ങനെയെങ്കിലും സാധിച്ചു. ശരിക്കു പറഞ്ഞാൽ ഞാൻ ബെഹ്‌റ സാറിന്റെ ഡ്യൂപ്പല്ല. പുള്ളി എന്റെ ഡ്യൂപ്പാണ്. സാറ് മാറാൻ പോകുന്നെന്ന് മനസിലായപ്പോൾ ഞാൻ താടി വളർത്തി. ഇനി പുള്ളിക്കാരനും താടി വളർത്തുമോ എന്തോ'...