ചെന്നൈ: നീലഗിരി ജില്ലയിലെ ഗൂഡല്ലുർ മേഖലയെ ഭീതിയിലാഴ്‌ത്തി വിഹരിക്കുന്ന നരഭോജിയായ കടുവയെ വെടിവെച്ച് കൊല്ലുന്നത് വിലക്കി മദ്രാസ് ഹൈക്കോടതി. 'MDT23' എന്ന പേരിട്ട ഈ കടുവയെ വേട്ടയാടി പിടിക്കാൻ ചീഫ് വൈൽഡ് ലൈഫ് കൺസർവേറ്റർ പുറപ്പെടുവിച്ച ഉത്തരവിനെതിരെ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.

പ്രദേശത്ത് ഇതിനകം 30 ലധികം കന്നുകാലികളെയും നാല് മനുഷ്യരെയും കടുവ കൊന്നതോടെയാണ് വേട്ടയാടി പിടിക്കാൻ നേരത്തെ ഉത്തരവിട്ടത്. ഇതിനെതിരെ നോയിഡ സ്വദേശിനി സംഗീത ദോഗ്ര, പീപ്പിൾസ് ലൈവ് സ്റ്റോക്ക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ എന്നിവർ സമർപിച്ച ഹരജികളിന്മേൽ ചീഫ് ജസ്റ്റീസ് സഞ്ജീബ് ബാനർജി ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കടുവയെ ജീവനോടെ പിടിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ടെന്നും വനംവകുപ്പ് അറിയിച്ചു. കടുവയുടെ കഴുത്തിന് ഇതിനകം പരിക്കേറ്റിട്ടുണ്ടെന്ന വനം അധികൃതരുടെ മൊഴി രേഖപ്പെടുത്തിയ കോടതി രാജ്യത്ത് കടുവകളുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് ചൂണ്ടിക്കാട്ടി.

കടുവയുടെ പ്രവർത്തനം നിരീക്ഷിക്കണം. പിടികൂടിയ ശേഷം ഉചിതമായ ചികിത്സ ലഭ്യമാക്കണം. കടുവയെ പിടികൂടുമ്പോൾ മറ്റ് മൃഗങ്ങളെ ദോഷകരമായി ബാധിക്കരുത്. വനം വകുപ്പ് സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോർട്ട് സമർപിക്കണമെന്ന് ഉത്തരവിട്ട കോടതി കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു.