തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ കുറ്റക്കാരനെന്ന് ലോകായുക്ത കണ്ടെത്തിയ മന്ത്രി കെ ടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സർക്കാരിനെ ജനം പുറത്താക്കുമെന്നുറപ്പാണ്. കെയർ ടേക്കർ സർക്കാരാണെങ്കിലും ധാർമ്മികത അൽപമെങ്കിലും ഉണ്ടെങ്കിൽ ജലീലിനെ പുറത്താക്കണമെന്നും ചെന്നിത്തല പറഞ്ഞു.

സ്വജനപക്ഷപാതം കാണിച്ച ജലീൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ലോകായുക്താ ഡിവിഷൻ ബെഞ്ച് വിധിച്ചത്. ന്യൂന പക്ഷ കോർപ്പറേഷന്റെ ജനറൽ മാനേജർ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി നൽകിയ പരാതിയിലാണ് വിധി. ബന്ധുനിയമനത്തിൽ ജലീലിന്റേത് അധികാര ദുർവിനിയോഗമാണെന്ന് ലോകായുക്ത നിരീക്ഷിച്ചു. ബന്ധുവായ അദീബിനെ ന്യൂനപക്ഷ കോർപ്പറേഷൻ ജനറൽ മാനേജർ ആക്കിയത് ചട്ടം ലംഘിച്ചാണെന്നും വിധിയിൽ പറയുന്നു. ജലീലിനെ മന്ത്രി സഭയിൽ നിന്നും പുറത്താക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്താ കോടതി വിധിയിൽ ആവശ്യപ്പെടുന്നുണ്ട്.

സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി ബന്ധുവായ കെ.ടി.അദീബിനെ മന്ത്രി കെ.ടി.ജലീൽ നിയമിച്ചത് നിയമവിരുദ്ധമാണെന്നും, മന്ത്രിസ്ഥാനത്ത് തുടരാൻ ജലീൽ യോഗ്യനല്ലെന്നും ലോകായുക്ത. ലോകായുക്ത ആക്ട് 12(3) അനുസരിച്ചുള്ള റിപ്പോർട്ട് തുടർ നടപടികൾക്കായി മുഖ്യമന്ത്രിക്കു കൈമാറുമെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകായുക്ത ഹരുൺ അൽ റഷീദ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.

ന്യൂനപക്ഷ വികസന കോർപറേഷനിൽ ജലീലിന്റെ അടുത്ത ബന്ധുവായ കെ.ടി.അദീബിനെ നിയമിച്ചു എന്നാണ് പരാതി. വിവാദത്തെ തുടർന്ന് അദീബ് രാജിവച്ചിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിലെ മാനേജർ പദവിയിലിരിക്കുമ്പോഴാണ് അദീബിനെ ഡെപ്യൂട്ടേഷനിൽ ന്യൂനപക്ഷ വികസന കോർപറേഷനിൽ മാനേജരായി നിയമിച്ചത്.

അദീബിന്റെ നിയമനവുമായി ബന്ധപ്പെട്ട് ജലീലിനെ മന്ത്രിസ്ഥാനത്തുനിന്നും നീക്കി അന്വേഷണം നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം. യൂത്ത് ലീഗ് നേതാവ് വി.കെ.മുഹമ്മദ് ഷാഫിയാണ് പരാതിക്കാരൻ. സംസ്ഥാന സർക്കാർ, മന്ത്രി ജലീൽ, എ.പി.അബ്ദുൽ വഹാബ്, എ.അക്‌ബർ, കെ.ടി.അദീബ് എന്നിവരാണ് എതിർകക്ഷികൾ.