കൊല്ലം: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ അറസ്റ്റിലായ മഞ്ചേശ്വരം എംഎ‍ൽഎ എം.സി കമറുദ്ദീനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമറുദ്ദീൻ അഴിമതി നടത്തിയിട്ടില്ലെും ബിസിനസ് പൊളിഞ്ഞതാണ് എന്നുമായിരുന്നു ചെന്നിത്തലയുടെ ന്യായീകരണം. കമറുദ്ദീൻ ബിസിനസ് നടത്തി പൊളിഞ്ഞതാണെന്നും ചെന്നിത്തല പറഞ്ഞു. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എം.സി കമറുദ്ദീൻ അഴിമതി നടത്തിയിട്ടില്ല. എംഎ‍ൽഎ ഇടപെട്ട ബിസിനസ് പൊളിഞ്ഞതാണ്. നിക്ഷേപകർക്ക് പണം തിരിച്ച് നൽകണം,' ചെന്നിത്തല പറഞ്ഞു. കമറുദ്ദീനെതിരായ കേസ് ലീഗ് തീരുമാനിക്കുമെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെയെന്നും സർക്കാർ കള്ളക്കേസെടുത്തിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചും ചെന്നിത്തല രംഗത്തെത്തി. കച്ചവടത്തിനും അഴിമതിക്കും സിപിഐ.എം അനുമതി നൽകിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ.എം ഇപ്പോൾ പരിതാപകരമായ അവസ്ഥയിലാണ്. കേരളത്തിൽ വികസനമെന്ന് പറയുന്നത് അഴിമതിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തതോടെ മുഖ്യമന്ത്രി അങ്ങോളം ഇങ്ങോളം കല്ലിട്ട് നടക്കുകയാണ്. ആളുകളെ പറ്റിക്കാനുള്ള നടപടികളാണിത്. വൻകിട വികസന പദ്ധതികളൊന്നും സർക്കാർ നടത്തിയില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനത്ത് വികസനമെന്നാൽ കമ്മീഷനായി മാറിയിരിക്കുന്നു. കേന്ദ്ര അന്വേഷണ ഏജൻസികളെ വിമർശിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങൾക്ക് ബോധ്യപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.