തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരുന്ന കാര്യത്തിൽ തീരുമാനമായില്ല. വിഷയത്തിൽ ഹൈക്കമാൻഡിന്റെ നിലപാട് നിർണായകമാകും. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാൻ എഐസിസി അധ്യക്ഷയെ ചുമതലപ്പെടുത്തുന്ന പ്രമേയം കോൺഗ്രസ് പാർലമെന്ററി പാർട്ടിയോഗം പാസാക്കി.

ചെന്നിത്തലപക്ഷത്തിന് 19 എംഎൽഎമാരുടെ പിന്തുണയാണുള്ളത്. തങ്ങളെ പിന്തുണയ്ക്കുന്ന 11പേരുണ്ടെന്ന് വി ഡി സതീശൻ പക്ഷം അവകാശപ്പെടുന്നു. പാർലമെന്ററി പാർട്ടി യോഗത്തിന് മുൻപ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പ് അംഗങ്ങൾ യോഗം ചേർന്നിരുന്നു. തിരുവഞ്ചൂരിന്റെയോ പി ടി തോമസിന്റെയോ പേര് നിർദ്ദേശിക്കണമെന്ന ആവശ്യം ഉയർന്നു.

ഇതിന് പിന്നാലെ ചെന്നിത്തല കേന്ദ്ര നിരീക്ഷകരെ രണ്ടു. പിന്നീട് നിരീക്ഷകർ എംഎൽഎമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ടു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിനെ തീരൂമാനിക്കാനായി ദേശീയ അധ്യക്ഷയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം പാസാക്കിയത്.

കഴിഞ്ഞ അഞ്ചു വർഷവും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തല നടത്തിയ പോരാട്ടം ദ്ദേഹത്തിന് ഗുണം ചെയ്‌തെന്ന് ഐ ഗ്രൂപ്പ് അവകാശപ്പെടുന്നു. നിയമസഭാ കക്ഷി നേതൃ സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയുടെ പേര് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഹൈക്കാമാൻഡ് പ്രതിനിധികളെ ധരിപ്പിച്ചതായാണ് സൂചന. വി.ഡി. സതീശൻ പ്രതിപക്ഷ നേതാവാകണമെന്ന നിലപാടിനെ അനുകൂലിക്കാൻ പേരാവൂർ എംഎ‍ൽഎ. സണ്ണി ജോസഫ് മാത്രമാണ് മുന്നോട്ടു വന്നതെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. ഘടകകക്ഷി നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയും പി.ജെ. ജോസഫും പിന്തുണ നൽകിയതും ചെന്നിത്തലയ്ക്ക് ഗുണകരമായി.

സർക്കാരിന്റെ അഴിമതികൾ എണ്ണിയെണ്ണി പുറത്തുകൊണ്ടുവന്ന രമേശ് ചെന്നിത്തലയെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ ഒറ്റപ്പെടുത്തരുത് എന്നാണ് ഹൈക്കാമാൻഡ് പ്രതിനിധികളായ മല്ലികാർജ്ജുന ഖാർഗേ, വി. വൈദ്യലിംഗം എന്നിവരോട് കോൺഗ്രസ് എംഎ‍ൽഎമാരിൽ ഭൂരിപക്ഷവും അറിയിച്ചത്.നേരിട്ട് എത്താതിരുന്ന ഷാഫി പറമ്പിൽ എംഎ‍ൽഎ. ഹൈക്കാമാൻഡ് പ്രതിനിധികളെ ഫോണിൽ വിളിച്ചാണ് രമേശ് ചെന്നിത്തലക്ക് പിന്തുണ അറിയിച്ചതെന്നാണ് വിവരം.

നേരത്തെ ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായെങ്കിലും താത്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വിഷയത്തിൽ പെട്ടെന്നു തീരുമാനം പറയേണ്ടെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. ഉമ്മൻ ചാണ്ടി ഇതുവരെ മനസു തുറന്നിട്ടില്ലെങ്കിലും ചെന്നിത്തല തന്നെ തുടരട്ടെ എന്ന നിലപാടിലാണ് ഭൂരിഭാഗം എ ഗ്രൂപ്പ് എംഎൽഎമാരും. എന്നാൽ യുവപ്രതിനിധികൾ നേതൃതലത്തിൽ മാറ്റം വരണമെന്ന നിലപാടിലാണ്. അതേസമയം എ ഗ്രൂപ്പ് തന്റെ പേര് ഉയർത്തി കാട്ടാത്തതിൽ തിരുവഞ്ചൂർ രാധാകൃഷ്ണന് അതൃപ്തിയുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ കനത്ത തിരിച്ചടിക്കു കാരണം നേതൃത്വമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ നേരത്തെ ഹൈക്കമാൻഡിനു റിപ്പോർട്ട് നൽകിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം നടന്ന രാഷ്ട്രീയകാര്യ സമിതിയിൽ നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം ഉയരുകയും ചെയ്തിരുന്നു.