റായ്പുർ: ബ്രാഹ്‌മണർക്കെതിരായ അപകീർത്തികരമായ പരാമർശം നടത്തിയതിന് അറസ്റ്റിലായ ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന്റെ അച്ഛൻ നന്ദകുമാർ ഭാഗേലിന് ജാമ്യം ലഭിച്ചു.മൂന്ന് ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് ജാമ്യം ലഭിച്ചത്.

സേവ് ബ്രാഹ്‌മൺ സമാജിന്റെ പരാതിയിൽ സെപ്റ്റംബർ ഏഴിനാണ് നന്ദകുമാർ ഭാഗേൽ അറസ്റ്റിലായത്. തുടർന്ന് കോടതി പതിനഞ്ച് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.

ഉത്തർപ്രദേശിലെ ലഖ്നൗവിൽ നടന്ന ഒരു ചടങ്ങിൽ ബ്രാഹ്‌മണർ വിദേശികളാണെന്നും അവരെ നാടുകടത്തണമെന്നുമുള്ള നന്ദകുമാറിന്റെ പരാമർശങ്ങളാണ് വിവാദമായത്. ഗ്രാമങ്ങളിൽ ബ്രാഹ്‌മണരെ പ്രവേശിപ്പിക്കരുത്. അവരെ ബഹിഷ്‌കരിക്കണമെന്നും തിരികെ വോൾഗ നദിയുടെ തീരത്തേക്ക് അയക്കണമെന്നുമാണ് ഭാഗേൽ പറഞ്ഞത്.

അച്ഛന്റെ പ്രസംഗത്തെ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ തള്ളിക്കളഞ്ഞിരുന്നു. തന്റെ സർക്കാരിന്റെ കാലത്ത് അരും നിയമത്തിന് മുകളിലല്ലെന്നും മുഖ്യമന്ത്രിയുടെ അച്ഛനായിരുന്നാലും ചെയ്തത് തെറ്റാണെങ്കിൽ കർശന നടപടിയുണ്ടാവുമെന്നും ഭൂപേഷ് ഭാഗേൽ വ്യക്തമാക്കിയിരുന്നു. ഇതിനുശേഷമായിരുന്നു അറസ്റ്റ്.

നേരത്തെയും ബ്രാഹ്‌മണർക്കെതിരായ നിലപാട് പരസ്യമായി പ്രഖ്യാപിച്ച ആളാണ് നന്ദകുമാർ ഭാഗേൽ. ഈ വിഷയത്തിൽ രചിച്ച ഒരു പസ്തകം അജിത് ജോഗി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാന സർക്കാർ നിരോധിക്കുക വരെ ചെയ്തിരുന്നു.