കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടിൽ പക്ഷിപ്പനി ബാധയെന്ന് സംശയം. കാളങ്ങാലിയിലെ സ്വകാര്യ ഫാമിൽ 300 കോഴികൾ കൂട്ടത്തോടെ ചത്തു. ഇതേത്തുടർന്ന് തിരുവനന്തപുരം റീജിയണൽ ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ പക്ഷിപ്പനിയാണെന്ന് കണ്ടെത്തി.

കൂടുതൽ വിദഗ്ധ പരിശോധനയ്ക്കായി ഭോപ്പാലിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. പരിശോധനാഫലം വരുന്നതുവരെവരെ രോഗം സ്ഥിരീകരിച്ച മേഖലയുടെ പത്ത് കിലോമീറ്റർ പരിധി നിരീക്ഷണ വിധേയമാക്കിയതായി പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

ജില്ലാ കളക്ടർ അടിയന്തര യോഗം വിളിച്ചു കാര്യങ്ങൾ വിലയിരുത്തി. കോഴികൾ കൂട്ടത്തോടെ ചത്ത സാഹചര്യത്തിൽ കോഴി ഫാമുകൾ അടയ്ക്കാൻ കളക്ടർ നിർദ്ദേശം നൽകി.

പക്ഷിപ്പനി സ്ഥിരീകരിച്ചാൽ രോഗം സ്ഥിരീകരിച്ച ഫാമിലെ കോഴികളെ മുഴുവൻ നശിപ്പിക്കേണ്ടി വന്നേക്കാം. രാജ്യത്ത് ആദ്യമായി പക്ഷിപ്പനി ബാധിച്ച് കഴിഞ്ഞ ദിവസം 11 വയസ്സുള്ള കുട്ടി ഡൽഹിയിൽ മരിച്ചിരുന്നു.