കാസർകോഡ്: കാസർകോഡ് രണ്ടു മാസമായി കുതിച്ചുയർന്ന കോഴിയിറച്ചിയുടെ വില കുത്തനെ കുറഞ്ഞു. ഇറച്ചി പ്രേമികൾക്ക് സന്തോഷം നൽകി കോഴിയോടൊപ്പം മുട്ടയുടെ വിലയും ഗണ്യമായി കുറഞ്ഞു.

ജൂലൈയിൽ ബ്രോയിലർ ചിക്കൻ തൊലിയില്ലാത്ത ഇറച്ചിക്ക് മാത്രമായി നേരത്തെ കിലോയ്ക്ക് 240 രൂപവരെ എത്തിയിരുന്നു. ജീവനുള്ള കോഴി കിലോയ്ക്ക് 165 രൂപയായി വില കൂടിയിരുന്നു. നിലവിൽ കോഴിയിറച്ചിക്ക് മാത്രം ഏകദേശം 155 രൂപയും ജീവനുള്ള കോഴിക്ക് 89 -95 രൂപയുമാണ്. ഒന്നിന് 6.50 രൂപയ്ക്ക് വിറ്റിരുന്ന മുട്ടയുടെ വില 5.00 രൂപയായി കുറഞ്ഞു. വില ഇനിയും കുറയാൻ സാധ്യതയുണ്ട്.

മെയ്-ജൂണിൽ ആഘോഷ ദിവസങ്ങൾ കൂടുതലായാതും കോഴിത്തീറ്റ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ചേരുവകളുടെ വില കൂടിയതുമാണ് കോഴിയിറച്ചിയുടെയും മുട്ടയുടെയും വില കുത്തനെ കൂടാൻ കാരണമായത്. ട്രോളിങ് നിരോധനം അവസാനിച്ചതിനാൽ ഫ്രഷ് മത്സ്യം വിപണിയിൽ എത്തിയതും കോഴിയിറച്ചിയുടെയും മുട്ടയുടെയും വിലയിടിവിന് കാരണമായി. ഡിസംബറിൽ മാത്രമേ വില ഇനിയും ഉയരാൻ സാധ്യത ഉള്ളുവെന്നാണ് കോഴി വ്യാപാരികാൾ പറയുന്നത് .

അതെ സമയം, പെട്ടെന്ന് വില കുറയുന്നത് കൂടുതൽ വിലകൊടുത്ത് വാങ്ങുന്ന കോഴികളുടെ സ്റ്റോക്കുള്ള ചെറുകിട വ്യാപാരികളെയാണ് ബാധിക്കുന്നത്. കോഴിയുടെ തൂക്കം ഒരു കിലോയിൽ എത്തിക്കാൻ 100 രൂപ വേണമെന്നതിനാൽ പൗൾട്രി ഫാം ഉടമകൾക്കും നഷ്ടം നേരിടുകയാണ്.

കാസർകോട്ടേക്ക് കൂടുതൽ കോഴികളും വരുന്നത് കർണാടകയിൽ നിന്നാണ്. കാസർകോട് വില കുറയ്ക്കാൻ കോഴിക്കച്ചവടക്കാർ മത്സരിക്കുകയാണ്. വിവിധപ്രദേശങ്ങളിൽ കോഴി വില വ്യത്യസ്തമാണ്. ഉദുമ ഭാഗത്തുള്ള ചില കോഴിക്കടകൾ 89 രൂപക്ക് കോഴികൾ വിൽക്കാൻ തയാറായിരുന്നു. നഗരപ്രദശങ്ങളിൽ 95 രൂപയോളം വില ഈടാക്കുന്നുണ്ട്. എന്നാൽ വില ഈ രീതിയിൽ മത്സരിച്ചു കുറച്ചാൽ അധികം ദിവസം വിപണിയിൽ പിടിച്ചു നിൽക്കാൻ സാധിക്കില്ലന്നാണ് ചില കോഴിവ്യപാരികൾ പറയുന്നത്. വില 70 രൂപ വരെ താഴുമെന്നും ഇവർ സൂചന നൽകി .