തിരുവനന്തപുരം: മുല്ലപ്പെരിയാർ മരംമുറിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേരളത്തിന്റെ താൽപ്പര്യങ്ങൾ തമിഴ്‌നാടിന് അടിയവറവ് വച്ചിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നീണ്ട മൗനംപാലിക്കുകയാണ്. കേരളത്തോട് കാട്ടിയ കൊടിയ വഞ്ചനയെ ന്യായീകരിക്കാൻ ഒരു വഴിയും കാണാത്തതിനാലാണ് മുഖ്യമന്ത്രിയുടെ മൗനമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കുറ്റപ്പെടുത്തി.

മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് ദുരൂഹതകൾ ഏറുകയാണ്. കനത്ത മഴയിൽ ജനങ്ങളുടെ ആശങ്കയും ഉയരുന്നു. ഈ പശ്ചാത്തലത്തിൽ ഒരു ജുഡീഷ്യൽ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരുകയുള്ളുവെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.

ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന നാല് ജില്ലകളിലെ ജനങ്ങളോടും കേരളീയ സമൂഹത്തോടും മുഖ്യമന്ത്രിയും മന്ത്രിമാരും കാട്ടിയ കൊടിയ വഞ്ചനയുടെ ചുരുളാണ് ദിവസേന നിവരുന്നത്. മുല്ലപ്പെരിയാറിലെ ബേബിഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാനുള്ള അനുമതി നല്കാൻ സെപ്റ്റംബർ 17-നു ചേർന്ന സെക്രട്ടറിതല യോഗത്തിൽ തീരുമാനം എടുക്കുകയും അക്കാര്യം ഒക്ടോബർ 27-ന് കേരളത്തിന്റെ സ്റ്റാൻഡിങ് കൗൺസിൽ ജി പ്രകാശ് കോടതിയെ അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്.

മരംമുരി വേഗത്തിലാക്കാൻ വനം പ്രിൻസിപ്പൽ സെക്രട്ടറി അയച്ച മൂന്നു കത്തുകളും പുറത്തുവന്നു. എന്നാൽ, നവംബർ ആറിന് തമിഴ്‌നാട് മുഖ്യമന്ത്രി നന്ദി പ്രകാശിപ്പിപ്പോൾ മാത്രമാണ് കേരളം ഇക്കാര്യം അറിയുന്നത്. അതുവരെ മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും ഇതു മറച്ചുവച്ചു. മുഖ്യമന്ത്രിയുടെ ചുമതലയിലുള്ളതാണ് അന്തർ നദീജല വിഷയങ്ങൾ എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ അദ്ദേഹം അറിയാതെ ഈ വിഷയത്തിൽ ഇലപോലും അനങ്ങില്ല എന്നതാണ് വാസ്തവം.

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 152 അടിയാക്കാൻ വ്യക്തമായ ആസൂത്രണമാണ് തമിഴ്‌നാട് നടത്തുന്നത്. അതിന്റെ ഭാഗമാണ് ബേബിഡാം ബലപ്പെടുത്തൽ. തമിഴ്‌നാടുമായി ബന്ധപ്പെട്ട് പല സാമ്പത്തിക, രാഷ്ട്രീയ ആരോപണങ്ങളും ഉയർന്നുവരുന്നുണ്ട്. നിയമസഭയിൽ യുഡിഎഫ് അംഗങ്ങൾ തുടർച്ചയായി ഈ വിഷയം ഉയർത്തിയെങ്കിലും മുഖ്യമന്ത്രി വാതുറന്നില്ല.