തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് ചീഫ് സെക്രട്ടറി വിപി ജോയ്. കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കി രോഗവ്യാപനം കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. കോവിഡ് പരിശോധന വർധിപ്പിക്കുമെന്നും വാർത്താസമ്മേളനത്തിൽ ചീഫ് സെക്രട്ടറി പറഞ്ഞു.

പൊതുജനങ്ങൾ സ്വയം പ്രതിരോധവും നിയന്ത്രണവും വർധിപ്പിക്കണം. കോവിഡ് പരിശോധന, വാക്‌സിൻ, നിയന്ത്രണങ്ങൾ എന്നീ ക്യാമ്പയിനുകളാണ് കോവിഡ് പ്രതിരോധത്തിനായി കേരളം മുന്നോട്ടുവെയ്ക്കുന്നത്. രണ്ടാഴ്ചകൊണ്ട് സ്ഥിതി നിയന്ത്രണ വിധേയമാകുമെന്നാണ് പ്രതീക്ഷ.

അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്ത് 2-2.5 ലക്ഷം ആളുകളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. മുൻഗണന പ്രകാരമായിരിക്കും പരിശോധന. ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവർക്കാവും മുൻഗണന. 45 വയസ്സിന് താഴെയുള്ളവരിൽ പരിശോധന കൂട്ടും.

പൊതുസ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പ്രാധാന്യമില്ലാത്ത പരിപാടികളും ചടങ്ങുകളും മാറ്റാൻ തയാറാകണം. ട്യൂഷൻ ക്ലാസുകൾ കോവിഡ് മാനദണ്ഡം പാലിച്ചുമാത്രം നടത്തണം.ഹോട്ടലുകളിൽ ഇരുന്ന് കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. പൊതുചടങ്ങുകൾ നടത്തുമ്പോൾ ജില്ലാ ഭരണകൂടത്തെ അറിയിക്കണം.

തൃശൂർ പൂരത്തിൽ പങ്കെടുക്കുന്നവർക്ക് പാസ് നിർബന്ധമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് പാസ് ലഭിക്കും. വാക്‌സീൻ എടുത്തവർക്കും പൂരത്തിൽ പങ്കെടുക്കാം

പൊതുപരിപാടികളിൽ പരമാവധി 150 പേർക്ക് പങ്കെടുക്കാനാണ് അനുമതിയുള്ളത്. മാളുകളിലും മാർക്കറ്റുകളിലും ആൾക്കൂട്ടം കുറയ്ക്കണം. ഹോം ഡെലിവറി സംവിധാനം വർധിപ്പിക്കണം. തീയറ്ററുകളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. രാത്രി 9 മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ എന്ന നിർദ്ദേശം തീയറ്ററുകൾക്കും ബാറുകൾക്കും ബാധകമാണെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

അടിച്ചിട്ട സ്ഥലങ്ങളിൽ നടക്കുന്ന പൊതു പരിപാടികളിൽ പരമാവധി 75 പേരെയും തുറന്ന സ്ഥലങ്ങളിൽ 150 പേരെയും പ?ങ്കെടുപ്പിക്കാമെന്നും ചീഫ സെക്രട്ടറി അറിയിച്ചു. വിദ്യാർത്ഥികൾക്ക് പരീക്ഷക്കെത്താൻ കൂടുതൽ സൗകര്യമൊരുക്കും. കടകൾ ഓൺലൈൻ ഡെലിവറി കൂട്ടണം. 

കല്യാണ ചടങ്ങൾക്ക് മുൻകൂർ അനുമതി വേണ്ട. പക്ഷേ ചടങ്ങ് നടക്കുന്ന വിവരം മുൻകൂട്ടി അറിയിക്കണം. ബസുകളിൽ നിന്നുള്ള യാത്ര അനുവദിക്കില്ല. 

60 ലക്ഷം ഡോസ് വാക്‌സിനാണ് കേരളത്തിന് ഇതുവരെ ലഭിച്ചത്. 7,25,300 ലക്ഷം ഡോസ് വാക്‌സിനാണ് നിലവിൽ ബാക്കിയുള്ളത്. ഇത് ജനങ്ങൾക്ക് വിതരണം ചെയ്യും. കേന്ദ്രത്തിൽ നിന്ന് വാക്‌സിൻ ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ പേർക്ക് വാക്‌സിൻ വിതരണം ചെയ്യും. വാക്‌സിനേഷൻ കാമ്പയിൻ സംഘടിപ്പിക്കും. ടെസ്റ്റിങ് വാകസിനേഷൻ കാമ്പയിനൊപ്പം എൻഫോഴസ്‌മെന്റ് കാമ്പയിനും നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.