ഹൈദരാബാദ്: കേരളത്തിൽ നിന്നുള്ള 56 കാരനുമായി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച ഹൈദരാബാദിലെ 16 കാരിയെ പൊലീസ് രക്ഷപ്പെടുത്തി. തന്റെ സമ്മതമില്ലാതെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചുവെന്ന പെൺകുട്ടിയുടെ പരാതിയെ തുടർന്നായിരുന്നു പൊലീസ് നീക്കം. സംഭവത്തിൽ അബ്ദുൾ റഹ്മാൻ, വസീം ഖാൻ എന്നീ ഇടനിലക്കാരെയും വിവാഹത്തിന് കാർമ്മികത്വം വഹിക്കാനെത്തിയ ഖാസി മുഹമ്മദ് ബദിയുദ്ദീൻ ഖ്വാദ്രിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിപ്പോൾ ജയിലിലാണ്.

16 കാരിയെ വിവാഹം ചെയ്ത് നൽകാൻ അവളുടെ പ്രായപൂർത്തിയായ ചേച്ചിയുടെ ജനന സർട്ടിഫിക്കറ്റാണ് ഉപയോഗിച്ചത്. പ്രതികൾക്കെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ബാലവിവാഹനിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കേരള സ്വദേശിയായ വരൻ അബ്ദുൾ ലത്തീഫ് ഒളിവിലാണ്.വിവാഹം നടത്താൻ പെൺകുട്ടിയുടെ അകന്ന ബന്ധുവായ ഹൂറുന്നീസ രണ്ടര ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. ഇതിൽ നിന്ന് ഒരു ലക്ഷം രൂപ ഇവർ രണ്ട് ഇടനിലക്കാർക്ക് നൽകിയിരുന്നു.

പെൺകുട്ടിയുടെ അമ്മ ജീവിച്ചിരിപ്പില്ല, അച്ഛൻ കിടപ്പിലാണ്. കുട്ടിയുടെ ബന്ധു പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസെത്തി കുട്ടിയെ രക്ഷപ്പെടുത്തിയത്.