തിരുവനന്തപുരം: പേരൂർക്കടയിൽ ദുരഭിമാനത്തെ തുടർന്ന് തന്റെ കുഞ്ഞിനെ മാതാപിതാക്കൾ കടത്തി കൊണ്ടുപോയെന്ന അമ്മയുടെ പരാതിയിൽ കേസെടുത്ത് വനിതാ കമ്മീഷൻ. കുഞ്ഞിനെ അമ്മയുടെ അച്ഛനും അമ്മയും സുഹൃത്തുക്കളും ചേർന്ന് എടുത്തുകൊണ്ടുപോയെന്നായിരുന്നു പരാതി. സംഭവത്തിൽ ഡിജിപിയോട് വനിതാ കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി.

ഇഷ്ടമില്ലാത്ത ബന്ധത്തിലുണ്ടായ കുഞ്ഞിനെ കടത്തുന്നതിന് തന്റെ മാതാപിതാക്കൾക്ക്, ശിശുക്ഷേമസമിതിയും സി.ഡബ്ല്യു.സിയും കൂട്ടുനിന്നെന്ന ഗുരുതര ആരോപണവും അനുപമ ഉന്നയിച്ചു. നിലവിൽ പേരൂർക്കട പൊലീസ് നടത്തുന്ന അന്വേഷണം കേസ് അട്ടിമറിക്കാനാണ്. അന്വേഷണ മേൽനോട്ടമാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മ അനുപമയുടെ തീരുമാനം.

നിലവിലെ നിയമങ്ങളെല്ലാം അട്ടിമറിച്ചുകൊണ്ടാണ് സംസ്ഥാന ശിശുക്ഷേമ സമിതി കുഞ്ഞിനെ സ്വീകരിച്ചതെന്നും, പരസ്പര വിരുദ്ധമായ അഭിപ്രായങ്ങളാണ് ജനറൽ സെക്രട്ടറി ഷിജുഖാൻ പറയുന്നതെന്നുമാണ് അനുപമയുടെ അഭിപ്രായം.

പിതാവും സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമായ ജയചന്ദ്രനും ബ്രാഞ്ച് കമ്മിറ്റിയംഗവുമായ മാതാവ് സ്മിതാജയിംസും ഷിജുഖാനുമായി ചേർന്നു കുഞ്ഞിനെ കടത്താൻ കൂട്ടു നിൽക്കുകയായിരുന്നു. കുഞ്ഞിനെ തട്ടിക്കൊണ്ടു പോയെന്നു ഏപ്രിലിൽ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നും അനുപമ പറയുന്നു. നിലവിലെ അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കാനാണ് അനുപമയുടെ തീരുമാനം. എന്നാൽ ഇതേകുറിച്ച് പ്രതികരിക്കാനില്ലെന്നായിരുന്നു ഷിജു ഖാന്റെ നിലപാട്.

ഏപ്രിൽ മാസം 19 ന് പൊലീസിന് പരാതി നൽകിയിരുന്നെങ്കിലും ആറ് മാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. രണ്ട് തവണ അനുപമ ഡിജിപിക്കും പരാതി നൽകിയിരുന്നു. അനുപമയുടെ അച്ഛനും സിപിഎം നേതാവുമായ ജയചന്ദ്രനടക്കം ആറുപേർക്കെതിരെയാണ് പേരൂർക്കട പൊലീസ് കേസെടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. അതിനിടെ ശിശുക്ഷേമ സമിതിക്ക് അനുപമ അറിയാതെ കൈമാറിയ കുഞ്ഞിനെ തിരിച്ചുതരണമെന്ന അപേക്ഷ ചൈൽഡ് വെൽഫയർ കമ്മിറ്റി തള്ളി.

മുൻ എസ്എഫ്‌ഐ നേതാവ് അനുപമയുടെ കുഞ്ഞിനെ വിട്ടുകൊടുക്കാതിരിക്കാൻ മാതാപിതാക്കൾക്കൊപ്പം ശിശുക്ഷേമ സമിതിയും സി ഡബ്‌ള്യുസിയും ഗൂഢാലോചന നടത്തിയതിന്റെ തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. നിരന്തരം ആവശ്യപ്പെട്ടിട്ടും കുഞ്ഞിനെ വിട്ടുനൽകാതെ ശിശുക്ഷേമ സമിതി മറ്റൊരു ദമ്പതികൾക്ക് കുഞ്ഞിനെ ദത്തായി നൽകാൻ അതിവേഗം നടപടി എടുത്തുവെന്നാണ് അനുപമയുടെ പരാതി.

ശിശുക്ഷേമ സമിതിയിൽ കുഞ്ഞുണ്ടായിരിക്കെ സിഡബ്ല്യൂസി അനുപമയുമായി നടത്തിയ സിറ്റിംഗിന്റെ വിവരങ്ങൾ പുറത്തുവന്നിരുന്നു കുഞ്ഞിനെ ദത്തെടുത്തെന്ന് ഉറപ്പാക്കിയ ശേഷം സി ഡബ്‌ള്യുസി ശിശുക്ഷേമ സമിതിയിലെ മറ്റൊരു കുഞ്ഞിന്റെ ഡിഎൻഎ പരിശോധന നടത്തുകയായിരുന്നു.

വളർത്താൻ പറ്റില്ലെന്ന് കാണിച്ച് മാതാപിതാക്കൾ കുഞ്ഞിനെ സറണ്ടറായി നൽകേണ്ടത് യഥാർത്ഥത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കാണ്. പക്ഷേ കുഞ്ഞിനെ നേരിട്ട് കൊടുത്തത് ശിശുക്ഷേമ സമിതിക്കാണ്. കിട്ടിയ ആൺ കുഞ്ഞിന് മലാലയെന്ന പെൺകുട്ടിയുടെ പേരാണ് ശിശുക്ഷേമസമിതി നൽകിയത്. അബദ്ധത്തിൽ പറ്റിയതെന്നായിരുന്നു അന്ന് സമിതിയുടെ വിശദീകരണം.

കുഞ്ഞ് ശിശുക്ഷേമസമിതിയിൽ ഉണ്ടെന്ന് അറിഞ്ഞ് സമിതി ജനറൽ സെക്രട്ടറിയും സിപിഎം നേതാവുമായു ഷിജുഖാനെ കുഞ്ഞിന്റെ അച്ഛൻ അജിത്തും നിരവധി തവണ സമീപിച്ചെങ്കിലും കൈമലർത്തി. അനുപമയുടെ പരാതിയിൽ ഏപ്രിൽ മാസം 22 ന് ഉച്ചയ്ക്ക് 2.30 ന് സിഡബ്ല്യൂസി ചെയർപേഴ്‌സൺ സുനന്ദ ഓൺലൈൻ വഴി സിറ്റിങ് നടത്തി, 18 മിനിട്ട് സംസാരിച്ചു. ഈ സമയം ശിശുക്ഷേമസമിതിയിൽ അനുപമയുടെ കുഞ്ഞുണ്ടായിട്ടും സിഡബ്‌ള്യുസി ഡിഎൻഎ പരിശോധന നടത്തിയില്ല.

പൊലീസിൽ ചോദിക്കാനായിരുന്നു മറുപടി. അഞ്ച് മാസത്തിനു് ശേഷം അനുപമയുടെ കുഞ്ഞിനെ മറ്റൊരു ദമ്പതികൾ ദത്തെടുത്തശേഷം മാത്രമാണ് ഡിഎൻഎ പരിശോധന നടത്തിയത്. അനുപമയുടെ മാതാപിതാക്കൾ കുഞ്ഞിനെ കൈമാറിയതിന്റെ അടുത്ത ദിവസം ശിശുക്ഷേമ സമിതിയിൽ ഏല്പിച്ച കുഞ്ഞിനറെ ഡിഎൻഎയാണ് പരിശോധിച്ചത്. ഫലം നെഗറ്റീവ് ആയി.

ഇതുമായി ബന്ധപ്പെട്ടവരുടെ ഫോൺ വിളി വിവരങ്ങളും ശിശുക്ഷേമ സമിതിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാൽ തന്നെ ക്രിമിനൽ ഗൂഢാലോചന പുറത്തുകൊണ്ടുവരാം എന്നിരിക്കേ പൊലീസ് കുഞ്ഞിനെ ദത്തെടുക്കും വരെ കേസ് രജിസ്റ്റർ ചെയ്യാൻ കാത്തിരുന്നു. അനുപമയുടെ ആക്ഷേപത്തെ കുറിച്ച് പ്രതികരിക്കാൻ ഇല്ലെന്നാണ് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാന്റെ നിലപാട്.

നിലവിൽ അനുപമയുടെ കുഞ്ഞ് എവിടെ ആണെന്ന് ആർക്കും അറിയില്ല. വ്യാജ രേഖകൾ ഉണ്ടാക്കി കുഞ്ഞിനെ കൊലപ്പെടുത്തിയോ എന്ന സംശയവും ശക്തമാകുകയാണ്. കുഞ്ഞിനെ ശിശുക്ഷേമസമിതിക്ക് കൈമാറിയെന്നു പറയുന്ന ദിവസം ആൺകുഞ്ഞിനെ പെണ്ണാക്കിയ വിവാദവും ശിശുക്ഷേമസമിതിയിൽ ഉണ്ടായി. ഇതെല്ലാം പല സംശയങ്ങൾക്ക് ഇട നൽകുന്നു. അനുപമയുടെ കുട്ടിയെ ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

2020 ഒക്ടോബർ 22-നു വൈകീട്ടാണ് തന്റെ ആൺകുഞ്ഞിനെ രക്ഷിതാക്കൾ എടുത്തുമാറ്റിയതെന്നാണ് അനുപമ പറയുന്നത്. 22-ന് രാത്രി 12.30ഓടെ അമ്മത്തൊട്ടിലിൽ ഒരു പെൺകുഞ്ഞിനെ ലഭിച്ചെന്ന് ശിശുക്ഷേമസമിതി അടുത്ത ദിവസം പത്രക്കുറിപ്പ് ഇറക്കിയിരുന്നു. കുട്ടിക്ക് മലാല എന്ന പേരുമിട്ടു. ഈ സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ശിശുക്ഷേമസമിതിയോടു വിശദീകരണം തേടിയിരുന്നു. പിന്നീട് ഈ കുട്ടി ആൺകുട്ടിയായി എന്നതാണ് വസ്തുത.

അമ്മത്തൊട്ടിലിൽ ലഭിക്കുന്ന കുഞ്ഞിനെ ശിശുക്ഷേമസമിതിയിലെ നഴ്‌സ് പരിശോധിച്ച ശേഷം തൈക്കാട് ആശുപത്രിയിൽ കൊണ്ടുപോയി മെഡിക്കൽ പരിശോധനയും നടത്തിയിരുന്നു. ഇവിടെയും പെൺകുഞ്ഞെന്നാണ് രേഖപ്പെടുത്തിയത്. തുടർന്ന് കോവിഡ് നിരീക്ഷണകേന്ദ്രത്തിലേക്കും മാറ്റി. ഇവിടെ വച്ചാണ് ആൺകുഞ്ഞെന്നു മനസ്സിലാക്കിയത്.

രജിസ്റ്ററിൽ രേഖപ്പെടുത്തിയപ്പോൾ വന്ന സാങ്കേതികപ്പിഴവാണെന്നായിരുന്നു ശിശുക്ഷേമസമിതിയുടെ വാദം. രണ്ട് നഴ്‌സുമാർക്കെതിരേ നടപടിയെടുക്കുകയും ചെയ്തു. ഈ ദിവസം രാത്രിയും ഒരു ആൺകുഞ്ഞിനെയും അമ്മത്തൊട്ടിലിൽ ലഭിച്ചിരുന്നു. ഫുട്‌ബോൾ താരം പെലെയുടെ ജന്മദിനത്തിൽ ലഭിച്ചതിനാൽ ഈ കുഞ്ഞിന് എഡ്‌സൺ പെലെ എന്നാണ് പേരിട്ടിരുന്നത്.

ഇതിലൊന്ന് അനുപമയുടെ കുട്ടിയാണോ എന്ന് ഇനിയും ഉറപ്പിക്കാൻ കഴിയുന്നില്ല. അമ്മതൊട്ടിലിലേക്ക് കുട്ടിയെ ദത്തുകൊടുക്കാൻ കഴിയുമോ എന്ന സംശയവും ചർച്ചയും സജീവമാണ്. അങ്ങനെ ഏറെ ദുരൂഹതകളിലേക്ക് കടക്കുകയാണ് പേരൂർക്കടയിലെ കുട്ടിയുടെ അപ്രത്യക്ഷമാകൽ.

ദുരഭിമാന കൊല ഭയന്ന് അനുപമ
പ്രസവിച്ച് മൂന്നാം ദിവസം എടുത്തുമാറ്റിയ കുഞ്ഞിനെ തേടി അലയുമ്പോഴും ദുരഭിമാനക്കൊല ഭയന്ന് കഴിയുകയാണ് പേരൂർക്കട സ്വദേശി അനുപമ. തന്റെ ഭർത്താവ് അജിത്തിനെ പിതാവും സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമായ ജയചന്ദ്രൻ കൊല്ലുമെന്ന് ഭയക്കുന്നതായി അനുപമ പറയുന്നു. ''നീ ഞങ്ങളുടെ കണ്ണുവെട്ടിച്ച് അവനോടൊപ്പം ഇറങ്ങിപ്പോയാലും ജീവിക്കാമെന്ന് കരുതേണ്ട. ഞാൻ മരിച്ചാലും അവന്റെ കൂടെ ജീവിക്കാൻ നിന്നെ സമ്മതിക്കില്ല. അതിനുള്ള എല്ലാ ഏർപ്പാടുകളും ഇപ്പോഴേ ചെയ്തുവെച്ചിട്ടുണ്ട്. അജിത്തിന്റെ രണ്ട് കയ്യും കാലും ഞങ്ങൾ വെട്ടിക്കളയും, പിന്നെ നീ അവനോടൊപ്പം എങ്ങനെ സുഖമായി ജീവിക്കും?. ദുരഭിമാനക്കൊല നടന്നാൽ ഞങ്ങൾ എങ്ങനെ ഉത്തരവാദികളാവും. നിങ്ങളല്ലേ തെറ്റ് ചെയ്തത്. അവനെ കൊന്നാൽ ഞങ്ങളെ കുറ്റപ്പെടുത്താൻ പറ്റില്ല''.-ഇങ്ങനെ അച്ഛൻ ഭീഷണിപ്പെടുത്തിയതായി അനുപമ പറയുന്നു.

അച്ചൻ അജിത്തിനെ കൊന്നുകളയുമെന്ന് ചില പൊലീസുകാരും സൂചന നൽകിയിട്ടുണ്ടെന്നും അനുപമ പറയുന്നു. അച്ഛൻ ഇപ്പോൾ വെറുതേയിരിക്കുന്നത് അജിത്തിനെ കൊല്ലാനാണ് എന്നാണ് പരാതി കൊടുക്കാൻ പോയപ്പോൾ പൊലീസുകാർ പറഞ്ഞത്. തങ്ങളെ ഗുണ്ടകളെ വിട്ട് അച്ഛൻ ആക്രമിക്കുമോ എന്ന് പേടിയുണ്ടെന്നും ഭയത്തോടെയാണ് കഴിയുന്നതെന്നും അനുപമ പറഞ്ഞു. അജിത്തിന്റെ ജാതിയാണു പ്രധാന പ്രശ്‌നമായി കമ്യൂണിസ്റ്റ് കുടുംബമായ മാതാപിതാക്കൾ ചൂണ്ടികാട്ടുന്നതെന്നും, ഇടപെടലിനായി ഉന്നത സിപിഎം നേതാക്കളെയടക്കം സമീപിപ്പിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും അനുപമ കൂട്ടിച്ചേർത്തു. മറ്റൊരു ഭാര്യയും കുട്ടിയുമായി കഴിഞ്ഞിരുന്ന അജിത്ത് അനുപമയ്ക്കു കുട്ടിയുണ്ടായ ശേഷമാണ് ആദ്യഭാര്യയിൽ നിന്നു വിവാഹമോചനം നേടുകയും അനുപമയോടൊപ്പം ജീവിക്കാനും തുടങ്ങിയത്.

അനുപമയും അജിത്തും നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം അനുപമയുടെ മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വിവാഹിതരാവാതെ ഗർഭം ധരിച്ചതിന്റെ പേരിൽ പ്രസവിച്ചു മൂന്നു ദിവസം കഴിഞ്ഞയുടനെ കുഞ്ഞിനെ അച്ഛനും അമ്മയും സഹോദരിയും ചേർന്നു നിർബന്ധപൂർവം മാറ്റിയെന്ന പരാതിയിലാണ് പൊലീസ് ഒരു വർഷത്തിന് ശേഷം കേസെടുത്തത്. തട്ടിക്കൊണ്ടുപോകൽ, വീട്ടുതടങ്കലിൽ വയ്ക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.