തിരുവനന്തപുരം: ഓൺലൈൻ പഠനത്തിനിടെ പ്രായപൂർത്തിയാകാത്ത നാലു കുട്ടികളെ കാട്ടാക്കട പൊലീസ് കേബിൾ വയർ കൊണ്ട് മർദ്ദിക്കുകയും സ്റ്റേഷനിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ നടപടിയെടുക്കാൻ സംസ്ഥാന ബാലാവകശ സംരക്ഷണ കമ്മീഷൻ ഉത്തരവായി. കമ്മിഷൻ ചെയർപേഴ്സൺ കെ. വി. മനോജ്കുമാർ, അംഗം കെ. നസീർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റേതാണ് ഉത്തരവ്.

വസ്തുതകളുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനും സംഭവവുമായി ബന്ധപ്പെട്ട്് സബ് ഇൻസ്പെക്ടർമാരായ ടി.അനീഷ്, സുരേഷ്‌കുമാർ, പൊലീസുകാരായ അനുരാഗ്, ബിനു എന്നിവർക്കെതിരെ ആരംഭിച്ച വകുപ്പുതല നടപടി സമയബന്ധിതമായി പൂർത്തിയാക്കാനുമാണ് കമ്മീഷൻ ഉത്തരവായത്. ഇതു സംബന്ധിച്ച് സ്വീകരിച്ച നടപടി 30 ദിവസത്തിനകം അറിയിക്കാനും കമ്മീഷൻ നിർദ്ദേശിച്ചു.

സംഭവത്തെ തുടർന്ന് കഴിഞ്ഞ ജൂൺ 7ന് കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ സംഭവസ്ഥലം സന്ദർശിച്ച് പൊലീസ് വാഹനത്തിൽ നിന്നും കുട്ടികളെ മർദ്ദിക്കാൻ ഉപയോഗിച്ചതായി പറയുന്ന കേബിൾ വയർ കണ്ടെടുത്തിരുന്നു.