തൃശൂർ: തൃശൂരിൽ എഴുപതുകാരി വനിതാ കമ്മിഷന് നേരെ മുളകുപൊടി എറിഞ്ഞു. ടൗൺ ഹാളിൽ വനിതാ കമ്മിഷൻ സിറ്റിങ്ങിൽ പരാതിയുമായി എത്തിയ എഴുപതു വയസ്സുകാരിയാണ് കമ്മിഷനു നേരെ മുളകുപൊടി എറിഞ്ഞത്.

ഭർത്താവ് മരിച്ചത് ചികിത്സാപ്പിഴവ് മൂലമാണെന്നാരോപിച്ച് ഇവർ വനിതാ കമ്മിഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ താൻ നൽകിയ പരാതിയിൽ കമ്മിഷൻ സ്വീകരിച്ച നടപടി വയോധികയ്ക്ക് തൃപ്തി നൽകിയില്ല. ഈ കാരണം പറഞ്ഞാണ് മുളകുപൊടി വിതറിയത്.

വനിതാ കമ്മിഷൻ ഇന്ന് നടക്കുന്ന സിറ്റിംഗിൽ ഇവരുടെ പരാതി പരിഗണിച്ചിരുന്നില്ല. എന്നാൽ, സിറ്റിങ് നടക്കുന്നതിനിടെ ഹാളിലേക്കെത്തിയ എഴുപതുവയസുകാരി തന്റെ കൈയിൽ കരുതിയിരുന്ന മുളക് പൊടിയുടെ പായ്ക്കറ്റ് പൊട്ടിച്ച് സ്റ്റേജിലേക്ക് വിതറുകയായിരുന്ന. ഫാനിട്ടിരുന്നതിനാൽ മുളക്പൊടി പറന്ന് എല്ലാവരുടേയും കണ്ണിലും ശരീരത്തിലുമായി. ഇതോടെ പരിപാടി നടക്കുന്നിടത് ആകെ ബഹളമായി.

വിവരമറിഞ്ഞെത്തിയ പൊലീസ് എത്തി മുളക്പൊടി എറിഞ്ഞ സ്ത്രീയെ അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. വയോധികയ്ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നാണ് കരുതുന്നത്. നേരത്തേയും ഇവർ വനിതാ കമ്മിഷനെതിരെ രംഗത്ത് വന്നിരുന്നു. തന്റെ പരാതിയിൽ വനിതാ കമ്മീഷൻ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് വയോധിക കഴിഞ്ഞ ദിവസം സ്വരാജ് ഗ്രൗണ്ടിൽ നാമജപ പ്രതിഷേധം നടത്തിയിരുന്നു