മീപകാലത്തായി റബ്ബറിന്റെ വിലയിലെ അനിശ്ചിതത്വം നമ്മിൽ മിക്കവരെയും അസ്വസ്ഥരാക്കുന്നുണ്ട്. റബ്ബർത്തോട്ടം വെട്ടിയൊഴിവാക്കി വേറെന്തെങ്കിലും ചെയ്താലോയെന്ന് പലരും ആലോചിക്കുന്നുമുണ്ട്. എന്നാൽ നിങ്ങൾക്ക് പകരം ചെയ്യാൻ പറ്റിയ കൃഷി കൊക്കോയാണ്. കൊക്കോ കിട്ടാത്തതിനാൽ ലോകമെങ്ങും ചോക്കളേറ്റ് ക്ഷാമം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് ഇത് പറയുന്നത്.കൊക്കോയ്ക്കുള്ള ഡിമാന്റ് എക്കാലത്തെയും വർധനവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. വികസിത രാജ്യങ്ങളിലുള്ളവർ കൂടുതലായി ചോക്കളേറ്റ് വാങ്ങാൻ തുടങ്ങിയതോടെ ചോക്കളേറ്റ് ഉൽപാദനം വർധിക്കുകയും അതിനനുസൃതമായി കൊക്കോ ലഭിക്കാതിരിക്കുകയും ചെയ്തതിനെ തുടർന്നാണീ സ്ഥിതി സംജാതമായിരിക്കുന്നത്.എന്നാൽ കൊക്കോ കൃഷി വേണ്ടത്ര ആസൂത്രണം ചെയ്തും ശാസ്ത്രീയമായും നടത്താത്തതിനാൽ കൊക്കോയുടെ സപ്ലൈ അതിന്റെ ഡിമാന്റിനേക്കാൾ വളരെ താഴെയെത്തിയ അവസ്ഥയാണിന്നുള്ളത്. ഡിസ്ട്രക്ഷൻ ബൈ ചോക്കളേറ്റ് എന്ന റിപ്പോർട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

പാശ്ചാത്യരാജ്യത്തെ ഒരു ശരാശരി ഉപഭോക്താവ് വർഷത്തിൽ 286 ചോക്കളേറ്റ് ബാറുകളാണ് കഴിക്കുന്നത്. എന്നാൽ ബെൽജിയത്തിലുള്ളവർ ഇതിനേക്കാൾ കഴിക്കുമെന്നും പ്രസ്തുത റിപ്പോർട്ട് കണ്ടെത്തിയിട്ടുണ്ട്. 286 ബാർ ചോക്കളേറ്റ് ഉണ്ടാക്കാൻ ആവശ്യമായ കൊക്കോയും ബട്ടറും ലഭിക്കാൻ പ്രൊഡ്യൂസർ ചുരുങ്ങിയത് 10 കൊക്കോ മരങ്ങളെങ്കിലും നട്ട് വളർത്തേണ്ടതുണ്ട്.ഇവ രണ്ടുമാണ് ചോക്കളേറ്റിലെ അടിസ്ഥാന ചേരുവകൾ.1990കൾ മുതൽ ചൈന, ഇന്തോനേഷ്യ, ഇന്ത്യ, ബ്രസീൽ, മുൻ സോവിയറ്റ് യൂണിയൻ എന്നിവിടങ്ങളിൽ നിന്നുള്ള ബില്യൺ കണക്കിന് പേർ കൊക്കോ കൃഷിയിലേക്ക് പ്രവേശിച്ചിരുന്നു.എന്നാൽ ഡിമാന്റ് സപ്ലൈയേക്കാൾ വർധിച്ചതിനാൽ ആവശ്യത്തിനനുസരിച്ച് കൊക്കൊ ലഭ്യമാക്കാൻ സാധിച്ചിരുന്നില്ല.

കൊക്കോ കൃഷിയിലെ രീതികൾ നൂറോളം വർഷങ്ങളായി മാറ്റമില്ലാതെ തുടരുന്നതിനാൽ കൊക്കോ ഉൽപാദനം വിഷമം പിടിച്ച ഒരു കാര്യമാണെന്നാണ് ലണ്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന റിസർച്ച് സ്ഥാപനമായ ഹാർഡ്മാൻ അഗ്രിബിസിനസിലെ ഡൗഗ് ഹാക്കിൻസ് ചൂണ്ടിക്കാട്ടുന്നത്. മറ്റ് കൃഷികളിൽ ആധുനിക കൃഷിരീതികളും വിത്തുകളും പരീക്ഷിച്ചപ്പോഴും കൊക്കൊ കൃഷിയിൽ ഇത് നടപ്പിലായില്ലെന്നും തൽഫലമായി ഉൽപാദനം കൂടിയില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.ആഗോളതലത്തിലെ കൊക്കോ ഉൽപാദനത്തിന്റെ 90 ശതമാനവും പരിഷ്‌കരിക്കപ്പെടാത്ത കൃഷിരീതികളിലൂടെ ചെറുകിടക്കാരാണ് നടത്തി വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഐവറി കോസ്റ്റാണ് കൊക്കോ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കപ്പെടുന്ന രാജ്യം ഇവിടെ നിയമവിരുദ്ധമായി വനപ്രദേശങ്ങളിൽ പോലും കൊക്കോ കൃഷി ചെയ്യുന്നുണ്ടെന്നാണ് ഹാക്കിൻസ് കണ്ടെത്തിയിരിക്കുന്നത്. ഇക്കാരണങ്ങളാൽ അടുത്ത ഏതാനും വർഷങ്ങളിൽ ഒരു ലക്ഷം ടൺ ചോക്കളേറ്റ് കമ്മി നേരിടേണ്ടി വരുമെന്നും ഹാക്കിൻസ് കണ്ടെത്തിയിട്ടുണ്ട്.കൊക്കോ കൃഷിയിൽ സൗത്ത് അമേരിക്കയിലെ കർഷകർപുതിയ രീതികൾ അവലംബിച്ചു തുടങ്ങിയത് പ്രതീക്ഷയ്ക്ക് വകയേകുന്നുണ്ട്.