കോഴിക്കോട്: കോഴിക്കോട് നരിക്കുനിയിലെ കിണറുകളിൽ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. നാലിടത്താണ് ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് കണ്ടെത്തൽ. പ്രദേശത്ത് ആർക്കും കോളറ ലക്ഷണങ്ങളില്ല. കോളറ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അടിയന്തര യോഗം വിളിച്ചു.

നരിക്കുനിയിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് രണ്ടര വയസ്സുകാരൻ മരിച്ചിരുന്നു. പത്തേുപേർ ആശുപത്രിയിൽ ചികിത്സയിലുമായി. ഇതേത്തുടർന്നാണ് മേഖലയിലെ വെള്ളം അടക്കം ശേഖരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്.

ആശുപത്രിയിൽ ചികിത്സയിലുള്ള ആർക്കും കോളറ ബാധ കണ്ടെത്തിയിട്ടില്ല. ഇവരെല്ലാം ചികിത്സ കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്. പെരുമണ്ണയിലെ ഒരു ഹോസ്റ്റലിലും അടുത്തിടെ ഭക്ഷ്യവിഷ ബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് സമീപത്തുള്ള കിണറിലെ വെള്ളത്തിലും കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ് ജില്ലാ മെഡിക്കൽ ഓഫീസർ, ഹെൽത്ത് സൂപ്പർവൈസർമാരുടെ അടിയന്തര യോഗം വിളിച്ചത്. സൂപ്പർ ക്ലോറിനേഷൻ അടക്കമുള്ള കാര്യങ്ങൾ നടത്താനാണ് തീരുമാനം.