ന്യൂഡൽഹി: അധോലോക കുറ്റവാളി ഛോട്ടാ രാജനെന്ന രാജേന്ദ്ര നികാൽജെക്ക് കോവിഡ് സ്ഥിരീകരിച്ചു. തിഹാർ ജയിൽ കഴിഞ്ഞിരുന്ന ഛോട്ടാ രാജന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹിയിലെ എയിംസിൽ പ്രവേശിപ്പിച്ചതായി ജയിൽ അധികൃതർ അറിയിച്ചു.

61കാരനായ ഛോട്ടാ രാജനെ കനത്ത സുരക്ഷ വലയത്തിലാണ് തിഹാർ ജയിലിൽ പാർപ്പിച്ചിരുന്നത്. ഇന്തോനേഷ്യയിലെ ബാലിയിൽനിന്ന് 2015ൽ അറസ്റ്റിലായ ഛോട്ടാ രാജനെ തിഹാർ ജയിലിലേക്ക് കൊണ്ടുവരികയായിരുന്നു. ഛോട്ടാ രാജനെതിരായ എല്ലാ കേസുകളും സിബിഐക്ക് കൈമാറുകയും പ്രത്യേക കോടതി രൂപീകരിക്കുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച തിഹാർ ജയിലിലെ അസിസ്റ്റന്റ് ജയിലർ, ഛോട്ടാ രാജന് കോവിഡ് സ്ഥിരീകരിച്ച വിവരം ഫോണിലൂടെ സെഷൻസ് കോടതിയെ അറിയിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതിനാൽ വിഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കാൻ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു. മുംബൈയിലെ നിരവധി കൊലപാതക കേസുകൾ ഉൾപ്പെടെ 70ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഛോട്ടാ രാജൻ.