തിരുവനന്തപുരം: ക്രിസ്ത്യൻ നാടാർ സമുദായത്തെ പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എസ്‌ഐ.യു.സി. ഇതര ക്രിസ്ത്യൻ നാടാർ സമുദായത്തെ ഉന്നതവിദ്യാഭ്യാസ കോഴ്സുകൾക്കുള്ള അഡ്‌മിഷൻ, എൻട്രൻസ് പരീക്ഷകൾ എന്നിവയ്ക്ക് എസ്.ഇ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇതിന് ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിച്ച് അടിയന്തിരമായി നടപ്പിലാക്കുന്നതിന് പിന്നാക്കവിഭാഗ ക്ഷേമം, ഉന്നത വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വകുപ്പുകൾ എന്നിവയ്ക്ക് നിർദ്ദേശം നൽകും. സമയബന്ധിതമായി ഇക്കാര്യം പൂർത്തിയാക്കുന്നതിന് മേൽനോട്ടം വഹിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. നേരത്തേ ഈ വിഭാഗങ്ങളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തി ഉദ്യോഗസ്ഥ നിയമനത്തിൽ സംവരണാനുകൂല്യം നൽകുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.