കൊച്ചി: നടൻ ഗോവിന്ദ് പത്മസൂര്യയുടേയും നടി ഗോപിക അനിലിന്റേയും വിവാഹനിശ്ചയം കഴിഞ്ഞു എന്ന വാർത്ത അടുത്തിടെയാണ് പുറത്തു വന്നത്. സാന്ത്വനം എന്ന സീരിയലിലെ നടിയായി മലയാളം കുടുംബ പ്രേക്ഷകരുടെ മനം കവർന്നിരിക്കയായിരുന്നു ഗോപിക. ഗോവിന്ദ് പത്മസൂര്യ ആകട്ടെ തെലുങ്ക് സിനിമയിൽ അടക്കം അഭിനയിക്കുയും ചെയ്യുന്നു. ഇതിനിടെയായിണ് ഇരുവരുടെയും വിവാഹ നിശ്ചയ വാർത്ത എത്തിയത്.

എന്നാൽ, എങ്ങനെയാണ് ഇവർ തമ്മിൽ പരിചയം എന്നതിൽ അത്ഭുതമായിരുന്നു പലർക്കും. ഇതേക്കുറിച്ച് പറയണമെന്ന് നിരവധി പേർ അഭിപ്രായപ്പെടുകയും ചെയ്തു. ഇതോടെ പ്രണയം വെളിപ്പെടുത്തി ഇരുവരുമെത്തി. ഗോവിന്ദ് പത്മസൂര്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഇവർ തുറന്നു പറഞ്ഞത്. തങ്ങളുടേത് പ്രണയവിവാഹമല്ല എന്നാണ് ഇരുവരും പറയുന്നത്. ബന്ധുക്കൾ വഴിയാണ് ഇരുവരും ആദ്യമായി കാണുന്നത്. ചെന്നൈയിലെ അമ്പലത്തിൽ വച്ചായിരുന്നു ആദ്യ കൂടിക്കാഴ്ച.

'എന്റെ അടുത്ത് മേമയാണ് ഗോപികയെ കാണണം എന്നു പറയുന്നത്. അതിനു മുൻപ് എനിക്ക് ഗോപികയെ പരിചയമുണ്ടായിരുന്നില്ല. ഒന്നര മാസത്തോളം ഞാൻ അത് വലിപ്പിച്ചു. പിന്നീട് മേമ സംസാരം കടുപ്പിച്ചപ്പോഴാണ് ഗോപികയെ വിളിക്കുന്നത്. എന്നോട് ഒന്നര മാസം മുൻപ് പറഞ്ഞെങ്കിലും ഒരാഴ്ച മുൻപാണ് ഗോപികയോട് എന്റെ കാര്യം പറയുന്നത്. ആ സമയത്ത് ഗോപിക ചെന്നൈയിലായിരുന്നു. ഞാൻ കൊച്ചിയിലും. ചെന്നൈയിലേക്ക് ഒരു മണിക്കൂർ ഫ്ളൈറ്റ് മതി. തിരുവനന്തപുരത്താണെങ്കിൽ ആറേഴ് മണിക്കൂർ നേരത്തെ ഡ്രൈവും സ്വകാര്യതയുടെ പ്രശ്നവുമൊക്കെയുണ്ടാകും. ചെന്നൈയിലെ കാബാലീശ്വര ക്ഷേത്രത്തിൽ പോകണമെന്ന് ഞാൻ കുറേ നാളായി ആഗ്രഹിക്കുന്നു. എന്തായാലും ചെന്നൈയിൽ പോകാം കൂട്ടത്തിൽ ഇവളെ കണ്ടു എന്നും പറയാം എന്നാണ് കരുതിയത്.

ആദ്യമായി കണ്ടത് അമ്പലത്തിലായിരുന്നു. കബാലീശ്വര ക്ഷേത്രത്തിന് അകത്തുവച്ചാണ് ഞങ്ങൾ കണ്ടത്. സഹോദരിക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ് ഗോപിക വന്നത്. പിന്നീട് ഞങ്ങൾക്കു വേണ്ടി അവർ മാറിത്തന്നു. അതിനുശേഷമാണ് ഗോപിക ഇത്ര സംസാരിക്കുമെന്ന് എനിക്ക് മനസിലായത്. ഗോപികയെ കണ്ടതിനു ശേഷം പിന്നീട് നോക്കാം, ഇപ്പോൾ വേണ്ട എന്ന് മേമയോട് പറയാനാണ് ഞാനിരുന്നത്. പക്ഷേ ഗോപികയുടെ അഞ്ച് മണിക്കൂർ സംസാരമാണ് എന്റെ മനസ് മാറ്റിയത്. ഞാനിപ്പോൾ ആരോഗ്യ ഡോക്ടർ ആയതുപോലെയാണ് തോന്നിയത് എന്നാണ് അന്ന് വൈകിട്ട് ഇവളോട് പറഞ്ഞത്. കാരണം എല്ലാ കാര്യങ്ങളും വളരെ വിശദമായാണ് ഗോപിക പറഞ്ഞത്.

ഗോപികയ്ക്ക് പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോൾ ഗോപിക എന്നോട് പറഞ്ഞു, ചേട്ടാ, എനിക്ക് ചേട്ടനെക്കുറിച്ച് ഒന്നും അറിയില്ലെന്ന്. അങ്ങനെ എൽകെജി മുതൽ ഇന്നേ വരെയുള്ള കാര്യങ്ങൾ ഗോപികയോട് പറഞ്ഞു. ഇന്നേവരെ എന്റെ ജീവിതത്തിൽ ഒരാളോട് ഇത്ര തുറ്നു സംസാരിച്ചിട്ടുണ്ടെന്ന് എനിക്ക് അറിയില്ല. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ഞങ്ങൾ സംസാരിച്ചു. ഈ ബന്ധത്തിൽ ഒരു സാധ്യതയുണ്ടെന്നും അത് മുന്നോട്ടുകൊണ്ടുപോവാമെന്നും എനിക്ക് തോന്നി. അത് ഞാൻ വീട്ടിലും പറഞ്ഞു. പക്ഷേ ഗോപികയെ ആശങ്കയിലായിരുന്നു. അത് കുറച്ചുനാൾ അങ്ങനെപോയി. അങ്ങനെയായപ്പോൾ എനിക്ക് തോന്നി ഇത് ശരിയാവില്ലെന്ന്.

ഇവളുടെ കൺഫ്യൂഷൻ എനിക്കും വരാൻ തോന്നി. ഇത് വർക്കാവില്ലെന്ന് എനിക്ക് തോന്നുന്നുവെന്ന് പറഞ്ഞു. സുഹൃത്തുക്കളായി തുടരാമെന്നു പറഞ്ഞാണ് പിരിഞ്ഞത്. പക്ഷേ അപ്പോൾ ഗോപിക എന്നെ ഉപദേശിക്കാൻ തുടങ്ങി. നമ്മൾ ഒന്നിച്ചാൽ ഓകെയാവും എന്ന് ഗോപിക പറഞ്ഞു. പക്ഷേ അപ്പോൾ ഞാൻ കൺഫ്യൂഷനിൽ ആയി. അതേ കുറച്ചുനാൾ പോയി. ഞങ്ങൾക്ക് കല്യാണവുമായി പൊരുത്തപ്പെടാൻ സാധിച്ചിരുന്നില്ല. അതിനാൽ ഞങ്ങൾ വീട്ടിൽ പറഞ്ഞിരുന്നില്ല.'- വിഡിയോയിൽ പറയുന്നു.

സാന്ത്വനം സീരിയൽ സംവിധായകന്റെ ആദിത്യന്റെ മരണത്തേക്കുറിച്ചും വിഡിയോയിൽ പറയുന്നുണ്ട്. വിവാഹനിശ്ചയത്തിന് നാല് ദിവസം മുൻപാണ് സാന്ത്വനത്തിന്റെ സംവിധായകൻ മരിക്കുന്നത്. ഞങ്ങൾ വളെ ഞെട്ടലിലായിരുന്നു. വിവാഹനിശ്ചയം മാറ്റണോ എന്നുവരെ ഞാൻ ചോദിച്ചിരുന്നു. ആദിത്യനെ പോയി കണ്ടതിനുശേഷം വളരെ മോശം അവസ്ഥയിലായിരുന്നു ഗോപിക. വിവാഹനിശ്ചയത്തിന് തലേദിവസമാണ് കുറച്ചെങ്കിലും ഓകെയായത്. അതോടെയാണ് തന്റെ ശ്വാസം വീണത് എന്നാണ് ഗോവിന്ദ് പത്മസൂര്യ പറയുന്നത്. സാധ്വനത്തിൽ നിന്ന് ഗോപിക പിന്മാറി എന്ന വാർത്തകളും ഇവർ തള്ളി.