മുംബൈ: പാന്‍ ഇന്ത്യന്‍ ഹിറ്റായി മാറിയ ചിത്രമാണ് കല്‍ക്കി 2898 എ.ഡി. പ്രഭാസ് നായകനായ സിനിമ ഏറെ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. എന്നാല്‍, ഒരു ദൃശ്യവിസ്മയം തന്നെയാണ് സിനിമയില്‍ ഒരുക്കിയത്. ചിത്രത്തിലെ പ്രഭാസിന്റെ കഥാപാത്രത്തെ വിമര്‍ശിച്ച് ബോളിവുഡ് താരം അര്‍ഷാദ് വാര്‍സി രംഗത്തുവന്നു.

ചിത്രത്തില്‍ പ്രഭാസ് കോമാളിയെ പോലെയുണ്ടെന്നാണ് നടന്‍ അടുത്തിടെ നല്‍കിയ പോഡ്കാസ്റ്റ് അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ അമിതാഭ് ബച്ചന്‍ ഞെട്ടിച്ചെന്നും പക്ഷെ സിനിമ തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും അര്‍ഷാദ് വ്യക്തമാക്കി. അവിശ്വസനീയം എന്നാണ് ബച്ചന്റെ പ്രകടനത്തെക്കുറിച്ച് പറഞ്ഞത്.

'ഞാന്‍ കല്‍ക്കി 2898 എ.ഡി കണ്ടു. ചിത്രം എനിക്ക് ഇഷ്ടമായില്ല. കണ്ടപ്പോള്‍ വേദന തോന്നി. എന്നാല്‍ അമിതാഭ് ജി ഞെട്ടിച്ചു. അദ്ദേഹത്തിന്റെ പ്രകടനം അവിശ്വസനീയമായിരുന്നു. അദ്ദേഹത്തെ മനസിലാക്കാന്‍ എനിക്ക് കഴിയുന്നില്ല. അദ്ദേഹത്തിന്റെ പവറിന്റെ ഒരു അംശം കിട്ടിയിരുന്നെങ്കില്‍ നമ്മുടെ ജീവിതം രക്ഷപ്പെട്ടേനെ.

എന്നാല്‍ പ്രഭാസിന്റെ കാര്യത്തില്‍ എനിക്ക് വേദനയുണ്ട്. എന്തുകൊണ്ടാണ് അദ്ദേഹം കോമളിയെ പോലെ ചെയ്തത്. എനിക്ക് അവിടെ മാഡ് മാക്‌സിനെ ആയിരുന്നു വേണ്ടിയിരുന്നത്.അവിടെ മെല്‍ ഗിബ്‌സണെ കാണണമായിരുന്നു. എന്നാല്‍ അവര്‍ എന്താണ് അവിടെ ചെയ്തുവെച്ചിരിക്കുന്നത്. ഫിലിം മേക്കര്‍ എന്താണ് ചെയ്തത് എനിക്ക് മനസിലാകുന്നില്ല- അര്‍ഷാദ്. വാര്‍സി പറഞ്ഞു.

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത'കല്‍ക്കി 2898 എഡി' ജൂലൈ ആണ് തിയറ്ററുകളിലെത്തിയത്. 600 കോടി ബജറ്റിലൊരുങ്ങിയ ചിത്രം 1000 കോടി എന്ന നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് 767 കോടിയാണ് നേടിയത്. ഇന്ത്യന്‍ മിത്തോളജിയില്‍ വേരൂന്നി പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിച്ച സയന്‍സ് ഫിക്ഷനാണ് 'കല്‍ക്കി 2898 എഡി'. 'കാശി, 'കോംപ്ലക്‌സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറഞ്ഞ ചിത്രത്തില്‍ 3101-ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങള്‍ മുതല്‍ എഡി 2898 സഹസ്രാബ്ദങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന യാത്രയാണ് ദൃശ്യാവിഷ്‌കരിച്ചിരിക്കുന്നത്. പ്രഭസിനൊപ്പം അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷാ പടാനി, വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ വമ്പന്‍ താരങ്ങളാണ് അണിനിരന്നത്.