മുംബൈ: ദക്ഷിണേന്ത്യന്‍ സിനിമകളെ പരിഹസിച്ചു നടന്‍ അര്‍ഷാദ് വാര്‍സി. ടൈം പാസ് എന്നാണ് ഡബ്ബ് ചെയ്ത് ഹിന്ദിയിലെത്തുന്ന സൗത്തിന്ത്യന്‍ സിനിമകളെ നടന്‍ വിശേഷിപ്പിച്ചിരിക്കുന്നത്.സൗത്തിന്ത്യന്‍ ചിത്രങ്ങള്‍ക്ക് ഹിന്ദിയില്‍ ലഭിക്കുന്ന സ്വീകാര്യതയെക്കുറിച്ചുള്ള ചോദ്യത്തനായിരുന്നു മറുപടി.

'എന്റെ വീട്ടിലെ ജോലിക്കാരെല്ലാം ഡബ്ബ് ചെയ്ത ദക്ഷിണേന്ത്യന്‍ സിനിമകള്‍ കാണാറുണ്ട്. ഇത് വളരെ രസകരമാണ്. രജനികാന്ത് വലിയ താരമാണ്, അതിന് ഒരു കാരണം ഉണ്ടായിരിക്കണം. എന്നാല്‍ സിനിമയെക്കുറിച്ച് അധികം ചിന്തിക്കേണ്ടതില്ല. ഈ ചിത്രങ്ങള്‍ കാണാന്‍ അധികം ബുദ്ധിയും വേണ്ട.കാറുകള്‍ പൊട്ടിത്തെറിക്കുന്നു, ആളുകള്‍ പറക്കുന്നു, സ്‌റ്റൈലില്‍ സിഗരറ്റ് വലിക്കുന്നു. എല്ലാം ടൈം പാസ് ആണ്. പോപ്കോണ്‍ കഴിക്കൂ, സിനിമ കാണൂ, വീട്ടിലേക്ക് പോകൂ'- എന്നാണ് അര്‍ഷാദ് വാര്‍സി വിഡിയോയില്‍ പറയുന്നത്

ദക്ഷിണേന്ത്യന്‍ സിനിമകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് തെറ്റാണെന്നാണ് വിഡിയോയിലുള്ള റെഡ്ഡിറ്റ് ഉപഭോക്താക്കളുടെ പ്രതികരണം. ജയ് ഭീം, ജേഴ്‌സി, മഹാരാജ, സൂപ്പര്‍ ഡീലക്സ് തുടങ്ങിയ ചിത്രങ്ങള്‍ കാണാനും നിര്‍ദ്ദേശിക്കുന്നുണ്ട്.

അതേസമയം നടന്റെ കോമാളി പരാമര്‍ശത്തില്‍ കല്‍ക്കി 2898 എ.ഡി സിനിമയുടെ സംവിധായന്‍ നാഗ് അശ്വന്‍ പ്രതികരിച്ചിട്ടുണ്ട്. അര്‍ഷാദ് വാര്‍സി കുറച്ചുകൂടി മികച്ച വാക്കുകള്‍ ഉപയോഗിക്കണമായിരുന്നുവെന്ന് നാഗ് അശ്വിന്‍ കുറച്ചു. നമുക്കിനിയും പുറകിലേക്ക് പോകേണ്ടതില്ല. തെന്നിന്ത്യ, ബോളിവുഡ് സംവാദങ്ങളുടെ ആവശ്യമിനിയില്ലെന്നും നാഗ് അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

നടന്‍ നാനിയും സംഭവത്തില്‍ പ്രതികരിച്ചിരുന്നു. അര്‍ഷാദ് വാര്‍സിയുടെ പരാമര്‍ശത്തെ അനാവശ്യമായി വലുതാക്കി കാണിക്കേണ്ടതില്ലെന്നാണ് നാനി പറഞ്ഞത്. പ്രഭാസിനെ കോമാളിയെന്ന് പറഞ്ഞതുകൊണ്ട് അര്‍ഷാദ് വാര്‍സിക്ക് ലഭിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ പബ്ലിസിറ്റിയാണെന്ന് നാനി കൂട്ടിച്ചേര്‍ത്തു. പ്രഭാസ് കാരണം ആ നടന്റെ പേര് ഹൈലൈറ്റ് ആയെന്ന് നിര്‍മാതാവായ ദില്‍രാജു പ്രതികരിച്ചു. മുന്നാഭായ് എംബിബിഎസ്, ഗോല്‍മാല്‍ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് നടനാണ് അര്‍ഷാദ് വാര്‍സി

ആഗോളതലത്തില്‍ ഏകദേശം 1200 കോടി രൂപയിലധികം നേടിയ ചിത്രമാണ് കല്‍ക്കി 2898 എഡി. ജൂണ്‍ 27 ന് റിലീസായ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, പ്രഭാസ്, ദീപിക, ശോഭന തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ വലിയ താരനിരയാണ് അണിനിരന്നത്.ദിഷ പഠാനി, ശാശ്വത ചാറ്റര്‍ജി, ബ്രഹ്മാനന്ദം, രാജേന്ദ്ര പ്രസാദ്, പശുപതി, അന്ന ബെന്‍, സംവിധായകന്‍ രാജമൗലി ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ദേവരകൊണ്ട എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവരിപ്പിച്ചിരുന്നു.വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വനി ദത്ത്, സ്വപ്ന ദത്ത്, പ്രിയങ്ക ദത്ത് എന്നിവരാണ് ചിത്രം നിര്‍മിച്ചത്.