കൊച്ചി; ലോകം മുഴുവന്‍ ഏറ്റെടുത്ത പാട്ടായിരുന്നു കരിങ്കാളിയല്ലേ റീല്‍. ഈ പാട്ട് ക്രക്കറ്റ് ലോകത്ത് അടക്കം വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇപ്പോഴിതാ കരിങ്കാളി റീല്‍ ചെയ്ത് വെട്ടിലായിരിക്കയാണ് നയന്‍താര. 'കരിങ്കാളിയല്ലേ' എന്ന പാട്ട് സ്വന്തം ബ്രാന്‍ഡിന്റെ പരസ്യത്തിനു വേണ്ടി ഉപയോഗിച്ചെന്നു ചൂണ്ടിക്കാട്ടി നടി നയന്‍താരയ്‌ക്കെതിരെ പാട്ടിന്റെ നിര്‍മാതാക്കള്‍ രംഗത്തുവന്നു. നയന്‍താരയുടെ റീല്‍ പുറത്തുവന്നതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് തങ്ങള്‍ക്കുണ്ടായതെന്ന് നിര്‍മാതാക്കള്‍ ആരോപിക്കുന്നു.

ഫഹദ് ഫാസില്‍ ചിത്രം ആവേശം പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെയാണ് 'കരിങ്കാളിയല്ലേ' എന്ന പാട്ടും ട്രെന്‍ഡിങ് ആയത്. പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഈ പാട്ടിനൊപ്പം റീലുകള്‍ ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ നയന്‍താര, തന്റെ പുതിയ സംരംഭമായ സാനിറ്ററി നാപ്കിന്റെ പരസ്യത്തിനു വേണ്ടിയാണ് പാട്ട് ഉപയോഗിച്ചത്. അക്കാര്യം ചൂണ്ടിക്കാട്ടി നിര്‍മാതാക്കള്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

ഇന്ത്യയിലെ രണ്ട് പ്രമുഖ ബ്രാന്‍ഡുകളുടെ കരാറില്‍ ഒപ്പ് വയ്ക്കാനിരിക്കെയാണ് നയന്‍താരയുടെ പ്രമോഷന്‍ വിഡിയോ പുറത്തുവന്നതെന്നും ഇതേത്തുടര്‍ന്ന് കമ്പനികള്‍ കരാറില്‍ നിന്നും പിന്‍വാങ്ങിയെന്നും പാട്ടിന്റെ നിര്‍മാതാക്കള്‍ പറഞ്ഞു. തങ്ങള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും അവര്‍ ആരോപിച്ചു.

കണ്ണന്‍ മംഗലത്ത് വരികള്‍ കുറിച്ച് ഷൈജു അവറാന്‍ സംഗീതമൊരുക്കിയ ഗാനമാണ് 'കരിങ്കാളിയല്ലേ'. ഒരു സിനിമയുടെ പോലും പിന്‍ബലമില്ലാതെ പാട്ട് ഹിറ്റടിച്ചിരുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ 'ആവേശം' എന്ന ചിത്രത്തില്‍ ഈ പാട്ട് ഉപയോഗിച്ചതോടെ അത് വീണ്ടും ട്രെന്‍ഡിങ് ആയി.