കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. 'സ്ത്രീകള്‍ നേരിടുന്ന പ്രശ്ങ്ങള്‍ സിനിമാ മേഖലയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞു. സമൂഹത്തിലെ എല്ലാ മേഖലകളിലും സത്രീയും പുരുഷനും തമ്മില്‍ വ്യത്യാസങ്ങളുണ്ട്. എത്ര തന്നെ ഇല്ലെന്ന് പറഞ്ഞാലും അതാണ് സത്യം.

പീഡനങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ പീഡിപ്പിക്കുന്നവരോടല്ലേ ചോദിക്കേണ്ടത് ഞാന്‍ ആരെയും പീഡിപ്പിക്കാറില്ല. ഞാന്‍ ഒരു സ്ത്രീ പീഡിപ്പിക്കപ്പെടുന്നതായി കണ്ടിട്ടില്ല. അങ്ങനെയൊരു സ്ത്രീ പീഡനത്തിനിരയായി എന്ന് പറയുന്നുണ്ടെങ്കില്‍ അതിന് മുന്‍പ് ആ പുരുഷനും സ്ത്രീയും തമ്മില്‍ ഇടപാട് ഉണ്ടായിരിക്കില്ലേ. അപ്പോള്‍ തന്നെ അയാള്‍ക്കിട്ട് ഒന്ന് പൊട്ടിച്ചാല്‍ പ്രശ്നം തീര്‍ന്നില്ലേ.

പുതിയതായി സിനിമയിലേക്ക് വരുന്ന ഒരു പെണ്‍കുട്ടിയെ പിടിച്ചുകെട്ടി ഇവിടെ ആരും ഒന്നും ചെയ്യുന്നില്ല. ഈ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഞാന്‍ അംഗീകരിക്കുന്നുണ്ട്. ഞാന്‍ പണിയെടുക്കുന്ന മേഖലയില്‍ ഇത് നടക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ രണ്ട് പേരുടെ കൂടെയും ഞാന്‍ നില്‍ക്കേണ്ടി വരും. ഒരു സ്ത്രീ പീഡനത്തിനിരയായി എന്ന് പറഞ്ഞാല്‍ ഞാന്‍ അവളോടൊപ്പം നില്‍ക്കും. അത് ചെയ്തു എന്ന് പറയപ്പെടുന്ന എന്റെ സഹപ്രവര്‍ത്തകനോടൊപ്പവും ഞാന്‍ നില്‍ക്കും. കാരണം രണ്ടു പേരും എന്റെ സഹപ്രവര്‍ത്തകരാണ്- ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

'സിനിമ മേഖലയില്‍ മാത്രമാണോ സ്ത്രീകള്‍ അതിക്രമം നേരിടുന്നത്. സിനിമ മേഖലയില്‍ മാത്രമാണ് അത്ര അതിക്രമം നടക്കാത്തത്. അതിക്രമം നേരിടുമ്പോള്‍ ആ സ്ത്രീ തന്നെയാണ് ആദ്യം പോരാടേണ്ടത്. അങ്ങനെ പോരാടുമ്പോള്‍ പിന്തുണയ്ക്കുകയല്ലേ എല്ലാവരും ചെയ്യുന്നത്. ഈ ലോകത്തുള്ള ഓരോ വ്യക്തികള്‍ക്കുമൊപ്പമാണ്.

എല്ലാ മേഖലയിലും ഒരു കമ്മീഷനെ നിയമിച്ചാല്‍ എല്ലാ കമ്മീഷനും ഒരുപാട് കഥകള്‍ പറയാനുണ്ടാകും. ഡ്രഗ്‌സ് ഉപയോഗിക്കുന്നത് നിയമപരമാണ്. മദ്യവും സിഗരറ്റും ഡ്രഗ്‌സ് അല്ലേ മദ്യവും മയക്കാനുപയോഗിക്കുന്ന ഡ്രഗ്‌സ് ആണെ'ന്ന് ഷൈന്‍ കൂട്ടിച്ചേര്‍ത്തു.