കൊച്ചി:നടനും അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖിന്റെ ആത്മകഥ പ്രകാശനം ചെയ്തു.'അഭിനയമറിയാതെ' എന്ന് പേരിട്ടിരിക്കുന്ന ആത്മകഥ ലിപി പബ്ലിക്കേഷന്‍സ് ആണ് പ്രസിദ്ധീകരിച്ചത്.ജീവിതത്തിലും സിനിമയിലും പലപ്പോഴായി ഉണ്ടായ അനുഭവങ്ങളെ പുസ്തകരൂപത്തില്‍ ആക്കുകയായിരുന്നുവെന്ന് നടന്‍ പറഞ്ഞു.

കൊച്ചിയില്‍ വച്ചാണ് പ്രകാശന ചടങ്ങ് നടന്നത്.കുടുംബാംഗങ്ങളും സിനിമാ മേഖലയിലെ സുഹൃത്തുക്കളും ചേര്‍ന്നാണ് ആത്മകഥ പുറത്തിറക്കിയത്.പുസ്തകം മമ്മൂട്ടിയെക്കൊണ്ട് പ്രകാശനം ചെയ്യിപ്പിക്കണമെന്നായിരുന്നു ആഗ്രഹമെന്നും എല്ലാ നല്ല കാര്യങ്ങളുടെ തുടക്കത്തിലും അദ്ദേഹമുണ്ടാകാറുണ്ടായിരുന്നുവെന്നും സിദ്ദിഖ് വ്യക്തമാക്കി.

അതേസമയം, സിനിമ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സിദ്ദിഖ് ഇന്നലെ സ്വാഗതം ചെയ്തിരുന്നു.വേട്ടക്കാരുടെ പേര് പുറത്തുവിടണമെന്ന നിര്‍ദ്ദേശം എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുമെന്ന് സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.അമ്മയില്‍ ഭിന്നതയില്ലെന്നും സിദ്ധിഖ് കൂട്ടിച്ചേര്‍ത്തു.സിനിമയില്‍ പവര്‍ ഗ്രൂപ്പും മാഫിയയും ഇല്ലെന്നും സിദ്ധിഖ് ആവര്‍ത്തിച്ച് വ്യക്തമാക്കി. കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട് ആരും ഇതേവരെ ആരും നേരിട്ട് പരാതിപ്പെട്ടിട്ടില്ലെന്നും സിദ്ധിഖ് പറഞ്ഞു. പരാതി കിട്ടിയാല്‍ നടപടി എടുക്കും.

സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൗനം വെടിഞ്ഞ് മലയാള താരസംഘടനയായ 'അമ്മ' പ്രതികരിച്ചത്.'അമ്മ' ഒളിച്ചോടിയിട്ടില്ല. ഞങ്ങള്‍ ഹേമ കമ്മിറ്റിക്കൊപ്പമാണ്. തെറ്റ് ചെയ്തവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരില്‍ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുതെന്നും സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.