തിരുവനന്തപുരം: മലയാളം സിനിമയില്‍ സ്വന്തമായി ഇടം കണ്ടെത്തിയ നടനാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. തിരക്കഥാകൃത്തെന്ന നിലയിലും ഏറെ ശ്രദ്ധ നേടിയ വിഷ്ണു മിമിക്രി രംഗത്തുനിന്നുമാണ് സിനിമയില്‍ ചുവടുറപ്പിച്ചത്. എന്നാല്‍, സിനിമയില്‍ താരമാകുന്നതിന് മുമ്പ് കുട്ടിക്കാലത്ത് പലവെല്ലുവിളികളും വിഷ്ണു നേരിടേണ്ടി വന്നിട്ടുണ്ട്. കുട്ടിക്കാലത്ത് ട്രെയില്‍ യാത്രക്കിടെയുണ്ടായ ദുരനുഭവത്തെക്കുറിച്ച് വിഷ്ണും തുറന്നു പറഞ്ഞു. ചിലര്‍ തന്നെ കള്ളായി ചിത്രീകരിച്ചെന്നും രൂപം കണ്ടാണ് അവര്‍ അങ്ങനെ അനുമാനിച്ചതെന്നും വിഷ്ണു ഒരു ടെലിവിഷന്‍ ഷോയില്‍ പറഞ്ഞു.

'കലോത്സവം കഴിഞ്ഞ് തിരിച്ച് വരുമ്പോഴായിരുന്നു സംഭവം. ആ പ്രവശ്യം എനിക്കായിരുന്നു മിമിക്രിക്ക് ഫസ്റ്റ് കിട്ടിയത്. ട്രെയിനിലായിരുന്നു ഞങ്ങള്‍ മടങ്ങി വന്നത്. നില്‍ക്കാന്‍ പോലും സ്ഥലമില്ലാത്ത തിരക്കായിരുന്നു ട്രെയിനില്‍. ഞാനും എന്റെ സുഹൃത്തും വാതിലിന്റെ ഭാഗത്താണ് നിന്നത്. ആ സമയം തന്നെ മിമിക്രിക്ക് ഫസ്റ്റ് കിട്ടിയ വിവരം ഞാന്‍ അറിഞ്ഞിരുന്നു. ട്രെയിനില്‍ അടുത്തുനിന്ന ചേട്ടനോട് ഈ കാര്യം പറയുകയും ചെയ്തു.

ഈ സമയം ഞങ്ങളെ തട്ടിക്കൊണ്ട് ഒരു പ്രായമായ ആള്‍ ബാത്ത് റൂമില്‍ പോയി. അദ്ദേഹം തിരിച്ചും ഞങ്ങളെ ഇടിച്ചുകൊണ്ടാണ് പോയത്. രണ്ട് സെക്കന്‍ഡ് കഴിഞ്ഞതും തന്റെ പേഴ്‌സ് കാണുന്നില്ലെന്ന് പറഞ്ഞ് അദ്ദേഹം ബഹളം വെക്കാന്‍ തുടങ്ങി. ഞങ്ങളും ഇതു നോക്കി നില്‍ക്കുമ്പോള്‍, എല്ലാവരുടെയും മുഖത്ത് നോക്കിയതിന് ശേഷം എന്നെ ചൂണ്ടിയിട്ട് ഇവനാണ് പേഴ്‌സ് എടുത്തതെന്ന് പറഞ്ഞു.

എന്റെ രൂപം കണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. ബോഡി ഷെയ്മിങ്ങിന്റെ അങ്ങേയറ്റമായിരുന്നു ആ സംഭവം. അദ്ദേഹം എന്നെ നോക്കി ഉറപ്പിച്ചു പറഞ്ഞു ഞാനാണ് കള്ളനെന്ന്. ഞാനല്ല പേഴ്‌സ് എടുത്തതെന്നും കലോത്സവം കഴിഞ്ഞ് വരുകയാണെന്നും പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല.

സ്‌കൂളിന്റെ ഐഡിന്റിറ്റി കാര്‍ഡ് വരെ കാണിച്ച് കൊടുത്തു. എന്നിട്ടും അവര്‍ വിട്ടില്ല. എന്റെ കണ്ണൊക്കെ നിറഞ്ഞ് വരികയാണ്. എന്നെ പരിശോധിച്ചിട്ടും പേഴ്‌സ് കിട്ടിയില്ല. ആളുകള്‍ എന്നെ ഓരോന്ന് പറയുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ ഇരുന്ന സീറ്റിന് അടിയില്‍ നിന്ന് തന്നെ പേഴ്‌സ് കിട്ടി. രാവിലെ 5 മണിക്കാണ് ട്രെയിന്‍ തൃശൂരിലെത്തിയത്. അന്നത്തെ പത്രത്തില്‍ എന്റെ മത്സരഫലം ഉണ്ടായിരുന്നു. അത് ഞാന്‍ അവരെ കാണിച്ച് കൊടുത്തിട്ടാണ് പോന്നത്'- വിഷ്ണു പറഞ്ഞു.