മുംബൈ: വിരാട് കോലിയും ബോളിവുഡ് നടിയും ഭാര്യയുമായ അനുഷ്‌ക ശർമയും വീണ്ടും അച്ഛനും അമ്മയും ആകാൻ പോകുകയാണെന്ന് ദക്ഷിണാഫ്രിക്കൻ ഇതിഹാസവും കോലിയുടെ അടുത്ത സുഹൃത്തുമായ എ ബി ഡിവില്ലിയേഴ്‌സ്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ കോലി കളിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുകയാണ് ഡിവില്ലിയേഴ്‌സ്.

ആദ്യ രണ്ട് ടെസ്റ്റിൽ കോലി കളിക്കാതിരുന്നുപ്പോൾ എന്തു പറ്റി അസുഖം വല്ലതുമുണ്ടോ എന്ന് ചോദിച്ച് താൻ സന്ദേശം അയച്ചിരുന്നുവെന്നും എന്നാൽ താൻ സുഖമായിരിക്കുന്നുവെന്നും കുടുംബത്തോടൊപ്പം കുറച്ചു സമയം ചെലവഴിക്കേണ്ടതുകൊണ്ടാണ് മാറി നിൽക്കുകയാണെന്നും കോലി മറുപടി നൽകിയെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു.

അവർ രണ്ടുപേരും രണ്ടാമത്തെ കുട്ടിയുടെ വരവിനായി കാത്തിരിക്കുകയാണ്. ഈ സമയും കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അതാണിപ്പോൾ അദ്ദേഹത്തിന് പ്രധാനം. നിങ്ങൾ നിങ്ങളോട് തന്നെ സത്യസന്ധരായില്ലെങ്കിൽ ജീവിതം തന്നെ വഴി മാറി പോകും.

കുടുംബമില്ലെങ്കിൽ പിന്നെ മറ്റെന്ത് ഉണ്ടായിട്ടും കാര്യമില്ലല്ലോ. അതുകൊണ്ടുതന്നെ അക്കാര്യം കൊണ്ട് മാത്രം വിരാടിന്റെ കാര്യത്തിൽ വിധിയെഴുതരുത്. ശരിയാണ് അദ്ദേഹത്തിന്റെ സാന്നിധ്യം നമുക്ക് മിസ് ചെയ്യുന്നുണ്ട്. പക്ഷെ അദ്ദേഹമിപ്പോൾ എടുത്തിരിക്കുന്നത് ശരിയായ തീരുമാനമാണെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു.

വ്യക്തിപരമായ കാരണങ്ങളാൽ വിരാട് കോലി ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിൽ കളിക്കില്ലെന്നും അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ വിരാട് കോലിയുടെ അമ്മയ്ക്ക് അസുഖമായതിനാലാണ് കോലി വിട്ടു നിൽക്കുന്നതെന്ന വാർത്തകൾ പ്രചരിക്കുകയും കോലിയുടെ സഹോദരൻ വികാസ് കോലി ഇത് നിഷേധിച്ച് രംഗത്തു വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഡിവില്ലിയേഴ്‌സ് വിരാട് കോലി വീണ്ടും അച്ഛനാവാൻ പോകുന്നുവെന്ന വാർത്ത പുറത്തുവിട്ടത്.