മുംബൈ: സിനിമയിൽ നിന്ന് ഇടവേളയെടുത്ത് മാറി നിൽക്കുകയാണ് നടൻ ഇമ്രാൻ ഖാൻ. അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും നടൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ പഴയ സിനിമാ വിശേഷങ്ങളും അനുഭവങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ബോളിവുഡിലെ ഹീറോ സങ്കൽപത്തെ കുറിച്ചും തുടക്കകാലത്ത് ശരീരത്തിന്റെ പേരിൽ കേൾക്കേണ്ടി വന്ന വിമർശനത്തെ കുറിച്ചും വെളിപ്പെടുത്തുകയാണ് നടൻ. സൈബറിടത്തിലൂടെയാണ് ഇമ്രാന്റെ തുറന്നു പറച്ചിൽ.

'എന്റേത് മെലിഞ്ഞ ശരീരപ്രകൃതമാണ്. കഴിക്കുന്ന ഭക്ഷണം ശരീരത്തിൽ പിടിക്കാതെ കത്തി പോകുന്ന അവസ്ഥ.വല്ലാത്തൊരു സ്ഥിതിയായിരുന്നു. കൗമാരത്തിന്റെ അവസാനഘട്ടത്തിൽ എന്റെ പ്രായമുള്ളവർ ജിമ്മിൽ പോകാനും വർക്കൗട്ട് ചെയ്യാനും ആരംഭിച്ചു. അവരുടെ ശരീരം വളരാൻ തുടങ്ങി. പക്ഷെ അന്നും ഞാൻ മെലിഞ്ഞതായിരുന്നു.

സിനിമക്ക് വേണ്ടി ഞാൻ ജിമ്മിൽ പോകാൻ തീരുമാനിച്ചു.പിന്നീട് വർക്കൗട്ട് ജീവിതത്തിന്റെ ഭാഗമായി. സ്ഥിരമായി വർക്കൗട്ട്‌ചെയ്യാൻ തുടങ്ങി. എന്നിട്ടും ശരീരത്തിന്റെ പേരിൽ പരിഹാസം കേൾക്കേണ്ടി വന്നു. നീ കൊച്ചുകുട്ടിയെ പോലെയുണ്ട്, നായികയെക്കാൾ വലുപ്പം കുറവാണ്, ദുർബ്ബലനാണ് എന്നിങ്ങനെ. പക്ഷെ എനിക്ക് ശരീരം നന്നായി ഇരിക്കുന്നത് പോലെയാണ് തോന്നിയത്. എന്നാൽ ഈ പരിഹാസം എന്നെ മാനസികമായി തളർത്തി. എനിക്കും മറ്റുള്ളവരെ പോലെ മികച്ച ശരീരം വേണമെന്ന് തോന്നി. കൂടുതൽ വർക്കൗട്ട് ചെയ്യാൻ തുടങ്ങി.

ഒരു ദിവസം ആറ് നേരം ഭക്ഷണം കഴിച്ചു. മൊത്തം 4000 കലോറി. ചിക്കൻ, മുട്ടയുടെ വെള്ള, മധുരക്കിഴങ്ങ്, ഓട്‌സ്, ഫ്ലാക്സ് സീഡ്സ് തുടങ്ങിയവ ഭക്ഷണത്തിന്റെ ഭാഗമാക്കി. പക്ഷെ മറ്റ് നായകന്മാരെ പോലെ ബൈസപ്സ് ഉണ്ടാക്കാന്‌ലൻ എനിക്കായില്ല. അതിനാൽ സ്റ്റിറോയിഡുകൾ എടുക്കേണ്ടി വന്നു.

പിന്നീട് വിഷാദം എന്നെ ബാധിച്ചു. ജോലിയിൽ നിന്ന് ഇടവേള എടുത്ത് വിഷാദരോഗത്തോട് പോരാടി. ഞാൻ വീണ്ടും ഞാൻ മെലിയാൻ തുടങ്ങി. ഞാൻ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് മാധ്യമങ്ങളിൽ വാർത്തകൾ വന്നു. ആ അവസ്ഥയിൽ ആരെങ്കിലും എന്നെ കാണുന്നതിൽ ലജ്ജ തോന്നി. എന്നാൽ ഇപ്പോൾ എനിക്ക് കുഴപ്പമില്ല. എന്റെ സുഹൃത്തിനൊപ്പം വ്യായാമങ്ങൾ ചെയ്യുന്നുണ്ട്. വാൾനട്ട്, മഞ്ഞൾ എന്നിവ ഉപയോഗിക്കാറുണ്ട്. പക്ഷെ സൂപ്പർഹീറോ മസിലുകളുള്ളവരോട് എനിക്ക് അൽപ്പം അസൂയയുണ്ട്'- ഇമ്രാൻ ഖാൻ കുറിച്ചു.