മുംബൈ: ബോക്‌സോഫീസിൽ ഷാരൂഖ് ചിത്രം ജവാന്റ കുതിപ്പ് തുടരുകയാണ്. ഷാരൂഖിനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്ത ജവാൻ ബോക്‌സോഫീസിൽ വൻ കളക്ഷനാണ് നേടുന്നത്. സെപ്റ്റംബർ 7 ന് റിലീസ് ചെയ്ത ചിത്രം വെറും പന്ത്രണ്ട് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് 850 ലേറെ കോടിയാണ് നേടിയത്. ഇന്ത്യയിൽ നിന്ന് മാത്രം 430 കോടിയോളം വരുമാനം നേടി.

ഇത്രയും ദിവസം പിന്നിട്ടിട്ടും ആകെ പ്രദർശനങ്ങളുടെ എണ്ണത്തിൽ ഇപ്പോഴും കാര്യമായ കുറവ് വന്നിട്ടില്ല. വദേശത്തും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ദിനം 75 കോടിയോളമാണ് ചിത്രം നേടിയത്. ഹിന്ദിയിൽ നിന്ന് 65 കോടിയും തമിഴ് തെലുങ്ക് ഡബ്ബിങിൽ നിന്ന് 10 കോടിയോളവും സ്വന്തമാക്കി. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് റിലീസ് ദിനത്തിൽ ഒരു ചിത്രം ഇത്രയും വരുമാനം നേടുന്നത്. ചിത്രം പൈറസി വെബ്‌സൈറ്റുകളിൽ ചോർന്നിട്ടും ബുക്കിങ്ങിൽ ഇടിവ് സംഭവിച്ചിട്ടില്ല എന്നതാണ് അണിയറ പ്രവർത്തകർക്ക് ആശ്വാസം നൽകുന്നത്. ഒട്ടുമിക്ക ഷോകളും ഹൗസ്ഫുള്ളാണ്.

ഈ വർഷം റിലീസ് ചെയ്ത പഠാന്റെ റെക്കോഡാണ് ജവാൻ തകർത്തത്. ഷാരൂഖിനെ നായകനാക്കി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത പഠാൻ ആദ്യദിനം 57 കോടിയാണ് നേടിയത്. ആയിരം കോടി ക്ലബിൽ പഠാൻ ഇടം നേടിയിരുന്നു.

നയൻതാര, വിജയ് സേതുപതി എന്നിവരാണ് ജവാനിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രിയാമണി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. ദീപിക പദുക്കോൺ, സഞ്ജയ് ദത്ത് എന്നിവർ അതിഥി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.

റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാനും ഗൗരവ് വർമയും ചേർന്ന് നിർമ്മിക്കുന്ന 'ജവാൻ' ഐ.എ ഫിലിംസും യഷ് രാജ് ഫിലിംസും ചേർന്ന് വിതരണത്തിന് എത്തിക്കുന്നു.