കൊച്ചി: കാതൽ സിനിമയിലെ അഭിനയത്തിന് മമ്മൂട്ടിക്ക് വിവിധ കോണുകളിൽ നിന്നുമാണ് പ്രശംസകൾ എത്തുന്നത്. മാത്യു ദേവസിയെ അവതരിപ്പിക്കാൻ മമ്മൂട്ടി കാണിച്ച ചങ്കൂറ്റത്തിന് കയ്യടി നൽകണമെന്നാണ് ചിത്രത്തിലെ നായികായ നടി ജ്യോതിക പറയുന്നത്. ദക്ഷിണേന്ത്യയിലെ മിക്ക സൂപ്പർതാരങ്ങൾക്കൊപ്പവും താൻ അഭിനയിച്ചിട്ടുണ്ട് എന്നാൽ മമ്മൂട്ടിയാണ് യഥാർത്ഥ സൂപ്പർസ്റ്റാർ എന്ന് ഫിലിം കംപാനിയന്റെ 2023ലെ ബെസ്റ്റ് പെർഫോമൻസ് റൗണ്ട് ടേബിളിൽ പറഞ്ഞു.

ജിയോ ബേബി സംവിധാനം ചെയ്ത കാതൽ എന്ന ചിത്രത്തിലെ മാത്യു ദേവസ് എന്ന കഥപാത്രത്തെ മമ്മൂട്ടി തെരഞ്ഞെടുത്തത് സ്വന്തം പ്രശസ്തിയും സ്റ്റാർഡവും അവഗണിച്ചാണെന്നും ജ്യോതിക പറഞ്ഞു. കാതലിൽ അഭിനയിക്കുന്ന സമയത്ത്, എങ്ങനെയാണ് ഇത്തരം ഒരു കഥാപാത്രത്തെ തെരഞ്ഞെടുത്തതെന്ന് ഞാൻ ഒരിക്കൽ അദ്ദേഹത്തോട് ചോദിച്ചിരുന്നു. അതിന് അദ്ദേഹം തിരിച്ചൊരു ചോദ്യം ചോദിച്ചു. ആരാണ് യഥാർഥ നായകൻ?

വില്ലനെ അടിച്ചു വീഴ്‌ത്തുകയും റോമൻസ് ചെയ്യുന്നതും മാത്രമല്ല. യഥാർഥ നായകൻ വ്യത്യസ്തമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ കഴിവുള്ള ആളായിരിക്കണം. അദ്ദേഹത്തിന് നമ്മൾ കയ്യടി കൊടുത്തേ മതിയാകൂ. കാരണം ഈ കഥാപാത്രം വിജയിച്ചില്ലെങ്കിൽ അദ്ദേഹത്തിന് നഷ്ടപ്പെടാൻ ഒരുപാടുണ്ടായിരുന്നു. കാരണം അത്രമാത്രം ഉയരത്തിലാണ് അദ്ദേഹമുള്ളതെന്നും ജ്യോതിക പറഞ്ഞു.

സംഭാഷണങ്ങളെക്കാൾ നിശബ്ദതയ്ക്ക് കുറച്ചുകൂടി വൈകാരിക നിമിഷങ്ങളെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് കാതലിൽ നിന്നും പഠിച്ചു. ഭാര്യ കഥാപാത്രങ്ങൾ ഒരുപാട് ചെയ്തിട്ടുണ്ടെങ്കിലും ഓമനയെപ്പോലൊരു കഥാപാത്രം ഇതാദ്യമാണ്. കാതലിന്റെ കഥ, അതെഴുതിയിരിക്കുന്ന രീതി തന്നെയാണ് ആ സിനിമയുടെ പ്രത്യേകതയെന്നും ജ്യോതിക പറഞ്ഞു.

യാതൊതു ഈഗോയുമില്ലാതെ ഏതുകഥാപാത്രത്തെയും ഏറ്റെടുക്കാനുള്ള അദ്ദേഹത്തിന്റെ മനസിനെ അഭിനന്ദിച്ചേ മതിയാകൂ എന്ന് നടൻ സിദ്ധാർഥ് പറഞ്ഞു. 'നൻപകൽ നേരത്ത് മയക്കം', 'കാതൽ' തുടങ്ങിയ ചിത്രങ്ങൾ ഈയൊരു പ്രായത്തിലും ചെയ്യാൻ കാണിച്ച ധൈര്യം അപാരമാണ്. ഓരോ കഥാപത്രങ്ങളോടും അദ്ദേഹം പുലർത്തുന്ന കൗതുകം താരതമ്യപ്പെടുത്താൻ സാധിക്കില്ലെന്നും താരം പറഞ്ഞു.