ചെന്നൈ: മോഡലിംഗിലൂടെ തുടങ്ങി സോഷ്യൽ മീഡിയ ഇൻഫ്ളുവെൻസറായും പിന്നീട് അഭിനേത്രിയായും തിളങ്ങിയ താരമാണ് ശ്രുതി രജനികാന്ത്. ചക്കപ്പഴം എന്ന സീരിയലിലൂടെയാണ് കുടുബേപ്രേക്ഷകരുടെ മനസ്സിലിടം നേടാൻ സഹായിച്ചത്. ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായ താരം കുഞ്ഞെൽദോ, പത്മ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. യുട്യൂബ് ചാനലിലും സോഷ്യൽ മീഡിയയിലും സജീവമാണ് താരം.

ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ചും അച്ഛൻ നൽകുന്ന പിന്തുണയെക്കുറിച്ചും ശ്രുതി സംസാരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

'നാലാം ക്ലാസ് വരെയാണ് തുടർച്ചയായി അഭിനയിച്ചത്. പിന്നെ പഠിത്തത്തിനായി ബ്രേക്കെടുത്തു. പക്ഷെ അപ്പോഴും ആരാകണം എന്ന് ചോദിക്കുമ്പോൾ എല്ലാവരോടും നടിയാണെന്ന് പറയുമായിരുന്നു. വലുതായ ശേഷം കുറേ ഓഡിഷനുകൾക്ക് പോയി. 100-150 കഴിഞ്ഞിട്ടും നടക്കാതെ വന്നതോടെ പൂർണമായും വിട്ടു. കഠിനമായി അധ്വാനിച്ചിട്ടുണ്ട്. വൺസ് ഇൻ എ ബ്ലൂമൂൺ കിട്ടിയ സാധനമൊന്നുമല്ല. ഏഴ് വർഷം ഇതിനായി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഒരുപാട് ഓഡിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്.'

'പിന്നെ ചിലതിലൊക്കെ പോകുമ്പോൾ മനസ് മടുത്ത് വന്നിട്ടുണ്ട്. അഡ്ജസ്റ്റ്മെന്റ് ചോദിച്ചിട്ടുണ്ട്. ചിലയിടത്ത് പൈസ ചോദിച്ചിട്ടുണ്ട്. ഇത്ര ലക്ഷം രൂപയൊക്കെ ചോദിച്ചിട്ടുണ്ട്. ചിലത് ലാസ്റ്റ് റൗണ്ട് വരെ എത്തും. ശരി വിളിക്കാമെന്ന് പറയും. ഒരാഴ്ച കഴിയുമ്പോൾ ആ ആവേശം അങ്ങ് പോകും. പിന്നെ അടുത്ത ഓഡിഷന് പോകും'. ഓഡിഷന് പോക്ക് എനിക്കൊരു ഹോബി പോലെയായിരുന്നുവെന്ന് താരം പറയുന്നു. ഏഴ് വർഷം തുടർച്ചയായി ഓഡിഷന് പോകാനുണ്ടായിരുന്നുവെന്നും തന്നേക്കാൾ പ്രതീക്ഷ അച്ഛനായിരുന്നുവെന്നും ശ്രുതി പറയുന്നു.

'ഞാൻ മടുത്തിരുന്നു. പ്രായം അതായിരുന്നല്ലോ. നാട്ടുകാരുടെ കളിയാക്കലും മറ്റും ഞാനും അച്ഛനും തുല്യമായി കേട്ടിട്ടുണ്ട്. ഒരു പരിധി വരെ അമ്മയും കേട്ടിട്ടുണ്ട്. സ്‌കൂളിൽ ആണെങ്കിലും കോളേജിൽ ആണെങ്കിലും ശരി. ഈ കളിയാക്കലുകൾ കേൾക്കുമ്പോൾ നമുക്ക് മടുക്കും. ഇതൊക്കെ കേട്ടിട്ടും മടുക്കാത്ത ഒരാൾ അച്ഛനായിരുന്നു'. അദ്ദേഹത്തിന്റെ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടതെന്ന് ശ്രുതി പറയുന്നു.