മുംബൈ: ദംഗൽ നടി സുഹാനിയുടെ മരണം ബോളിവുഡിന് ഷോക്കായിരിക്കയാണ്. മകൾ ഞങ്ങൾക്ക് അഭിമാനമായിരുന്നുവെന്ന് ദംഗൽ നടി സുഹാനിയുടെ അമ്മ പൂജ ഭട്നാഗർ പറഞ്ഞു. 'ദംഗൽ പെൺകുട്ടി' സുഹാനിയുടെ മാതാപിതാക്കളായി തങ്ങൾ എല്ലായിടത്തും അറിയപ്പെട്ടതായും പൂജ ഭട്നാഗർ പറഞ്ഞു. 'എല്ലാ രക്ഷിതാക്കളും അവരുടെ കുട്ടികളെ ഓർത്ത് അഭിമാനം കൊള്ളുന്നു. 'ദംഗൽ പെൺകുട്ടി' സുഹാനിയുടെ മാതാപിതാക്കളായി ഞങ്ങൾ എല്ലായിടത്തും അറിയപ്പെട്ടു. ഞങ്ങളുടെ മകൾ ഞങ്ങൾക്ക് വളരെയേറെ അഭിമാനമായി തോന്നി'' അവർ പറഞ്ഞു.

''മകളുടെ രോഗത്തിൽ എന്തു ചെയ്യണമെന്ന് അറിയില്ലാതെ വല്ലാത്തൊരു അവസ്ഥയിലൂടെയാണ് കടന്നുപോയത്. പെട്ടെന്നൊരു ദിവസം അവളുടെ കയ്യിൽ വീക്കം വരാൻ തുടങ്ങി. പക്ഷേ അതൊരു ത്വക്ക് രോഗമാണെന്ന് ഞങ്ങൾ കരുതി. ഞങ്ങൾ അവളെ കുറച്ച് ഡെർമറ്റോളജിസ്റ്റുകളുടെ അടുത്തുകൊണ്ടുപോയെങ്കിലും ഒന്നും ഗുണം ചെയ്തില്ല. മകളെ എയിംസിൽ പ്രവേശിപ്പിച്ചപ്പോഴാണ് അവൾക്ക് ഡെർമറ്റോമയോസൈറ്റിസ് ആണെന്ന് കണ്ടെത്തിയത്. ചികിത്സയ്ക്കിടെ അവൾക്ക് ഒരു അണുബാധ പിടിപെടുകയായിരുന്നുവെന്നും'' അമ്മ പൂജ ഭട്നാഗർ പറഞ്ഞു.

ആമിർ ഖാൻ എപ്പോഴും സുഹാനിയെ പ്രോത്സാഹിപ്പിച്ചരുന്നു, സുഹാനിയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിന് ക്ഷണക്കത്ത് അയയ്ക്കുകയും ഞങ്ങളെ നേരിട്ടു വിളിക്കുകയും ചെയ്തിരുന്നു. എന്നാൽ അവളുടെ രോഗത്തെക്കുറിച്ച് ഞങ്ങൾ അദ്ദേഹത്തെ അറിയിച്ചിരുന്നില്ല. ഫോണിൽ ഒരു മെസേജ് അയച്ചിരുന്നെങ്കിൽ അദ്ദേഹം ഞങ്ങളെ തിരിച്ചുവിളിക്കുമായിരുന്നുവെന്നും പൂജ ഭട്നാഗർ പറഞ്ഞു

25000 കുട്ടികളിൽ നിന്നാണ് ദംഗൽ സിനിമയിലേക്ക് മകളെ തെരഞ്ഞെടുത്തത്. ആറു മാസം സ്‌കൂളിൽ നിന്നും മാറിനിന്നാണ് അഭിനയത്തിനു പോയതെങ്കിലും പരീക്ഷയിൽ 92 ശതമാനം മാർക്കോടെയാണ് സുഹാനി പാസായി. മാസ് കമ്യുണിക്കേഷൻസ് ആൻഡ് ജേർണലിസത്തിൽ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു പഠനശേഷം സിനിമയിൽ സജീവമാകനായിരുന്നു മകളുടെ സ്വപ്നമെന്നും പൂജ ഭട്നാഗർ പറഞ്ഞു.