ചെന്നൈ: രാഷ്ട്രീയത്തിലേക്കും ചുവടിവെക്കാൻ ഒരുങ്ങുകയാണ് നടൻ വിജയ്. അടുത്തിടെ എസ്എസ്എൽസി, എച്ച്എസി പരീക്ഷകൾക്ക് വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിലും രാഷ്ട്രീയപ്രവേശനത്തെ കുറിച്ചുള്ള സൂചനകൾ നിറഞ്ഞിരുന്നു. ഇപ്പോൾ വിജയ് പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ധനുഷിന്റെ അസുരൻ എന്ന ചിത്രത്തിലെ ഡയലോഗാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കാൻ കാരണമായതെന്നാണ് വിജയ് പറഞ്ഞത്. കാടിരുന്താ എടുത്തിക്കുവാനിങ്ക, രൂപ ഇരുന്താ പുടിക്കുവാനുങ്കെ, ആണാ പഠിപ്പ് മട്ടും ഉങ്കികിട്ടെ നിന്ന് എടുത്തിക്കുവേ മുടിയാത് (നമ്മുടെ കയ്യിൽ നിന്ന് പണമോ വിലപ്പിടിപ്പുള്ള വസ്തുക്കളോ ആർക്കും കവർന്നു കൊണ്ടുപോകാൻ കഴിയും. എന്നാൽ വിദ്യാഭ്യാസം മാത്രം ആർക്കും എടുക്കാൻ കഴിയില്ല) എന്ന ഡയലോഗാണ് വിജയ് ചടങ്ങിൽ പറഞ്ഞത്. ഈ അടുത്ത് കണ്ടൊരു ചിത്രത്തിലെ ഡയലോഗാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കാൻ തന്നെ പ്രചോദിപ്പിച്ചതെന്നും വിജയ് കൂട്ടിച്ചേർത്തു.

ഈ ഡയലോഗ് തന്നെ വിഷമിപ്പിച്ചെന്നും വിജയ് പറഞ്ഞു. വിജയ് ധനുഷിന്റെ ഡയലോഗ് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിലും തരംഗമാവുകയാണ്. വായനയുടെ പ്രാധാന്യത്തെ കുറിച്ചും പരാജയത്തേക്കുറിച്ചും വിജയ് സംസാരിച്ചു. ഒരുപാട് സിനിമാ ചടങ്ങുകളിലും ഓഡിയോ ചടങ്ങുകളിലും ഞാൻ സംസാരിച്ചിട്ടുണ്ട്. എന്നാൽ ഇത് ആദ്യമാണ്. ഇതൊരു വലിയ ഉത്തരവാദിത്തമായി തോന്നുന്നു. വിദ്യാർത്ഥികളായ നിങ്ങളെ കാണുമ്പോൾ, അത് എന്നെ സ്‌കൂൾ കാലഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു. ഞാൻ മിടുക്കനായ ഒരു വിദ്യാർത്ഥിയായിരുന്നില്ല.

ഒരു ശരാശരി വിദ്യാർത്ഥികളിൽ ഒരാളായിരുന്നു ഞാനും. കഷ്ടിച്ച് ജയിച്ച ഒരാളാണ് ഞാൻ. ഒരു നടനായില്ലെങ്കിൽ ഒരു ഡോക്ടറോ മറ്റെന്തെങ്കിലുമോ ആയേനെ തുടങ്ങിയ കാര്യങ്ങൾ പറഞ്ഞ് നിങ്ങളെ ബോറടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സിനിമയായിരുന്നു എന്റെ സ്വപ്നം, ആ വഴിയിലൂടെയായിരുന്നു എന്റെ യാത്ര- വിജയ് പറഞ്ഞു. രണ്ട് മൂന്ന് കാര്യങ്ങൾ കൂടി ഞാൻ നിങ്ങളോട് പറയാം, മാർക്ക് നേടുക, പഠിക്കുക തുടങ്ങിയവയ്ക്ക് പുറമെ നിങ്ങളുടെ സ്വഭാവത്തിനും ചിന്തയ്ക്കും പ്രാധാന്യം നൽകിയാൽ മാത്രമേ വിദ്യാഭ്യാസം പൂർണമാകൂ.

സ്വഭാവം നഷ്ടപ്പെടുമ്പോൾ എല്ലാം നഷ്ടപ്പെടും താരം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ 234 നിയോജക മണ്ഡലങ്ങളിലെ മികച്ച മൂന്ന് റാങ്കുകാരെ ആദരിക്കുന്ന ചടങ്ങിനെത്തിയതാണ് താരം. അർഹരായ വിദ്യാർത്ഥികൾക്ക് സമ്മാന തുകയും സർട്ടിഫിക്കറ്റും വിജയ് നൽകിയിരുന്നു. ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോ ആണ് വിജയിയുടെ പുതിയ ചിത്രം. ഉലകനായകൻ കമൽഹാസനെത്തിയ വിക്രത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രം കൂടിയാണിത്.