കൊച്ചി: നടൻ വിനായകൻ സോഷ്യൽ മീഡിയയിലൂടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചെന്ന വിവാദത്തിൽ പ്രതികരിച്ച് നടൻ ഷൈൻ ടോം ചാക്കോ. മാധ്യമങ്ങളെ വിമർശിച്ചാണ് ഷൈൻ ടോം ചാക്കോ രംഗത്തുവന്നത്. ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച കാര്യത്തിൽ വിനായകൻ മാത്രമാണോ കുറ്റക്കാൻ, ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന് സമാധാനം കൊടുക്കാതിരുന്ന മാധ്യമങ്ങൾക്ക് കുറ്റമില്ലെന്ന് ഷൈൻ ചോദിച്ചു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിനായകന്റേത് വെറും 15 സെക്കൻഡ് നീളമുള്ള വിഡിയോയാണ്. അദ്ദേഹം മുൻപും പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇത്രയും കാലം ഉമ്മൻ ചാണ്ടിയെ കുറ്റം പറഞ്ഞിരുന്നത് മാധ്യമങ്ങളല്ലെ അവർക്ക് കുറ്റമില്ലെയെന്നും താരം ചോദിച്ചു. 'ജീവിച്ചിരിക്കുമ്പോൾ സ്വസ്ഥത കൊടുക്കാതെ മരിച്ചിട്ട് മാപ്പ് പറഞ്ഞതു കൊണ്ട് അദ്ദേഹത്തിന് എന്താണ് പ്രയോജനം അത്രയും കാലം അയാളുടെ കുടുംബം, ബന്ധുക്കൾ, അയാളുടെ പാർട്ടി, ചുറ്റുമുള്ളവർ എല്ലാവരും അനുഭവിച്ചില്ലേ'- ഷൈൻ പറഞ്ഞു.

'ഉമ്മൻ ചാണ്ടിയുടെ സിഡി തപ്പി പോയത് മാധ്യമങ്ങളല്ലേ പുള്ളിയെ ചേർത്തു കഥകൾ മെനഞ്ഞിട്ടും സിഡി തപ്പിപ്പോയിട്ടും ഇവരൊക്കെ എത്ര കാലം ചോറുണ്ടു. എന്നിട്ട് പുള്ളി മരിച്ചപ്പോൾ കണ്ണീരൊഴുക്കിയത് വച്ചും ചോറുണ്ടു, 15 സെക്കൻഡ് വിഡിയോ ചെയ്ത ഈ വ്യക്തിയെയും വച്ച് ചോറുണ്ടു. ഇതെല്ലാം കഴിഞ്ഞിട്ട് മാപ്പ് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ ബഹുമാനപ്പെട്ട വ്യക്തിയെപ്പറ്റി എന്തൊക്കെ പറഞ്ഞുണ്ടാക്കി. ഈ വ്യക്തി പറഞ്ഞത് (വിനായകൻ) ശരിയാണെന്നല്ല ഞാൻ പറഞ്ഞത്. ബഹുമാനപ്പെട്ട മന്ത്രിയെപ്പറ്റി എന്തൊക്കെ പറഞ്ഞു. എല്ലാം ചെയ്തു കഴിഞ്ഞിട്ട് അയാളോട് സോറി എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇത് കണ്ടിട്ടല്ലേ എല്ലാവരും പഠിക്കുന്നത്.

ഈ വ്യക്തിക്കു പേരക്കുട്ടികളില്ലേ അവരുടെ മുന്നിലൊക്കെ അപമാനിക്കപ്പെട്ടില്ലേ എന്നിട്ട് കുറ്റം മുഴുവൻ ഈ 15 സെക്കൻഡ് മാത്രം വരുന്ന വിഡിയോ ചെയ്ത ആൾക്കാണ്. ഒരാൾ ജീവിച്ചിരിക്കുമ്പോഴാണ് സ്വൈര്യം കൊടുക്കേണ്ടത്, അത് ആ വ്യക്തിക്ക് കൊടുത്തിട്ടില്ല. ആരോപണങ്ങളിൽ നിന്നും ആരോപണങ്ങളിലേക്ക് പോകുന്നു. എന്നിട്ടും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചില്ല വിനായകൻ ചെയ്തത് ശരിയാണെന്ന് ഞാൻ പറഞ്ഞില്ല. അത് ചർച്ച ചെയ്യുന്നതിന് മുൻപ് മറ്റുള്ളവർ ഉമ്മൻ ചാണ്ടിയോട് ചെയ്തത് എന്താണെന്ന് ചർച്ച ചെയ്യുക.'- ഷൈൻ ടോം ചാക്കോ പറഞ്ഞു.

ഷൈൻ ടോം ചാക്കോയുടെ പ്രതികരണം വൈറലായതിന് പിന്നാലെ ഇതിനെതിരെയും വിമർശനം ഉയർന്നു. എന്നാൽ വിഷയത്തിൽ വിനായകനെ പിന്തുണച്ചിട്ടില്ലെന്നും മുന്നിൽ കണ്ട കാര്യം വിശദീകരിക്കുക മാത്രമാണ് ചെയ്തതെന്നും പിന്നീടോ താരം വിശദീകരിച്ച് രംഗത്തെത്തി.