തിരുവനന്തപുരം: സിപിഎം വർക്കല ഏരിയാ സമ്മേളനത്തിൽ ചിലരെ ഏരിയാ കമ്മറ്റിയിൽ നിന്നും ഒഴിവാക്കാൻ ശ്രമിച്ചതിനെ തുടർന്ന് സംഘർഷം. മുൻ ഏരിയാ കമ്മറ്റി അംഗം നഹാസിനെയും ഇടവ പഞ്ചായത്തംഗം റിയാസ് വഹാബിനെയും ഏരിയാ കമ്മറ്റിയിൽ ഉൾപ്പെടുത്താതോടെയാണ് പ്രശ്നമായത്.

തുടർന്ന് എട്ട് പേർ മത്സരിക്കാൻ തയ്യാറായി. സമ്മേളനത്തിൽ പങ്കെടുത്ത കടകംപള്ളി സുരേന്ദ്രൻ ഈ നീക്കം തടഞ്ഞു. ഒഴിവാക്കിയവർക്ക് പകരം ഏരിയാ സെക്രട്ടറിയായിരുന്ന രാജീവിന്റെ മകൻ ലെനിൻ, മുൻ ഏരിയ സെക്രട്ടറി സുന്ദരേശന്റെ മകളായ സ്മിത എന്നിവരെ ഉൾപ്പെടുത്തുകയും ചെയ്തു. ഇതോടെ ഒരുവിഭാഗം ആളുകൾ ബഹളത്തോടെ സമ്മേളനഹാളിൽ കടക്കാൻ ശ്രമിക്കയും റെഡ് വോളണ്ടിയർമാർ തടയുകയും ചെയ്തു.

തുടർന്ന് ഉന്തിലും തള്ളിലും സംഘർഷത്തിലും നാലുപേർക്ക് നിസാര പരിക്കേറ്റു. കടകംപള്ളിക്ക് പുറമേ മറ്റൊരു മുതിർന്ന നേതാവായ എം.വിജയകുമാറും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. സമ്മേളനത്തിൽ വർക്കല ഏരിയാ സെക്രട്ടറിയായി യുസഫിനെ തിരഞ്ഞെടുക്കുകയും ചെയ്തു.