ന്യൂഡൽഹി: ഉത്തർപ്രദേശിൽ കുപ്രസിദ്ധ മാഫിയ തലവൻ വികാസ് ദുബെയെ ഏറ്റുമുട്ടലിൽ വധിച്ച സംഭവത്തിൽ ഉത്തർപ്രദേശ് പൊലീസിന് ക്ലീൻ ചിറ്റ്. വ്യാജ ഏറ്റുമുട്ടൽ ആരോപണത്തിൽ പൊലിസിനെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ കമ്മിഷൻ സർക്കാറിനും സുപ്രീംകോടതിക്കും റിപ്പോർട്ട് സമർപ്പിച്ചു. ജൂലൈയിലാണ് വികാസ് ദുബെയും അഞ്ച് സഹായികളും കൊല്ലപ്പെടുന്നത്. നേരത്തേ ദുബെയും അനുയായികളും നടത്തിയ ആക്രമണത്തിൽ എട്ടു പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു.

മധ്യപ്രദേശിൽനിന്ന് യു.പിയിലേക്കുള്ള യാത്രക്കിടെ വാഹനം മറിഞ്ഞിരുന്നുവെന്നും ഇതിനിടെ തോക്ക് തട്ടിയെടുത്ത് ഓടാൻ ശ്രമിക്കുന്നതിനിടെ വെടിവെച്ചുകൊന്നുമെന്നാണ് പൊലീസ് വാദം. പൊലീസ് വാദം ശരിയല്ലെന്ന് തെളിയിക്കുന്ന രേഖകൾ ഇല്ലെന്നും എന്നാൽ ഏറ്റുമുട്ടലാണെന്ന് തെളിയിക്കാൻ കഴിയുന്ന രേഖകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വികാസ് ദുബെയുടെ മരണത്തിൽ പൊലീസിനെതിരെ മൊഴി നൽകാൻ ആരും തയാറായില്ലെന്നും ജസ്റ്റിസ് ബി.എസ്. ചൗഹാന്റെ നേതൃത്വത്തിൽ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

വികാസ് ദുബെയുടെ കൊലപാതകം വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന ആരോപണം ശക്തമായിരുന്നു. ഇയാളുടെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു. തുടർന്ന് ഏറ്റുമുട്ടൽ അന്വേഷിക്കാൻ ആവശ്യപ്പെട്ടുള്ള ഹരജിയെ തുടർന്ന് സുപ്രീംകോടതി ജുഡീഷ്യൽ പാനൽ രൂപീകരിക്കുകയായിരുന്നു.