തൃശ്ശൂർ: സ്‌കൂൾ, കോളേജ് തലം മുതൽ നല്ലതുപോലെ പ്രസംഗിക്കാൻ അറിയുന്നവർക്കും സംസാരപ്രിയർക്കുമുള്ള ഇഷ്ട ഇടമായി കണക്കാക്കിയ ക്ലബ് ഹൗസ് ഏതാണ് ഇപ്പോൾ എല്ലാ വിധ വിധ്വംസക ശക്തികളുടെയും കേന്ദ്രമായി മാറായിട്ടുണ്ട്. ക്ലബ്ഹൗസിലെ പല ചർച്ചകളും പിടിവിട്ടു കേസുകളാകുന്നത് പതിവായിട്ടുണ്ട്. തീവ്രവാദ ശക്തികളും ഈ സോഷ്യൽ മീഡിയയെ ഉപയോഗിച്ചു തുടങ്ങിയെന്നാണ് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്. മുസ്ലിം പെൺകുട്ടികൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന വിധത്തിലുള്ള ചർച്ചകൾ മുതൽ തീവ്രവാദ ചർച്ചകൾ വരെ ക്ലബ് ഹൗസിൽ നടക്കുന്നു.

സാമൂഹികമാധ്യമമായ ക്ലബ്ഹൗസ് കേന്ദ്രീകരിച്ച് നടക്കുന്ന തീവ്രവാദചർച്ചകൾ ആസൂത്രണംചെയ്യുന്ന ഏഴ് കേന്ദ്രങ്ങൾ സംസ്ഥാനത്ത് ഉള്ളതായി വിവരം കൂടി പുറത്തുവന്നു. കേന്ദ്ര ഇന്റലിജൻസ് ഏജൻസികളാണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊല്ലം, കാസർകോട്, കോഴിക്കോട്, ആലപ്പുഴ എന്നീ പട്ടണങ്ങളും തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, പാവറട്ടി, വാടാനപ്പിള്ളി എന്നീ സ്ഥലങ്ങളുമാണിവ.

ഈ സ്ഥലങ്ങളിൽനിന്നുള്ളവരാണ് പ്രധാനമായും ആസൂത്രകരെന്നാണ് നിഗമനം. എൻ.ഐ.എ., ഇന്റലിജൻസ് ബ്യൂറോ, മിലിട്ടറി ഇന്റലിജൻസ് എന്നിവയുടെ ശക്തമായ നിരീക്ഷണത്തിലാണ് ഇപ്പോൾ ക്ലബ്ഹൗസ്. വർഗീയത പറയാനും മതവിദ്വേഷ പ്രചാരണം നടത്താനും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സാമൂഹികമാധ്യമം ക്ലബ്ഹൗസാണെന്ന് ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.

ഓപ്പൺ, ക്ലോസ്ഡ് എന്നീ രണ്ടുതരം റൂമുകളുള്ള ക്ലബ്ഹൗസിൽ അതിതീവ്രസ്വഭാവമുള്ള ചർച്ചകളും ആസൂത്രണങ്ങളും ക്ലോസ്ഡ് റൂമിലാണ് നടക്കുന്നത്. ഇതിൽ പുറമേനിന്നൊരാൾക്ക് കയറാൻ സാധ്യമല്ല. എന്നാൽ, ക്ലോസ്ഡ് റൂമുകളിലെ ചർച്ചകളിൽ പങ്കെടുത്ത ചിലരിൽനിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാര്യത്തിന്റെ ഗൗരവം അന്വേഷണ ഏജൻസികൾക്കും ബോധ്യപ്പെട്ടത്.

ഇന്റലിജൻസ് ഏജൻസികളുടെ രാത്രിനിരീക്ഷണം ശക്തമാക്കിയതിനെത്തുടർന്ന് ഓപ്പൺറൂമുകളിൽ കാണാറുണ്ടായിരുന്ന ചില സ്ഥിരം ആളുകൾ അപ്രത്യക്ഷരായിട്ടുണ്ട്. ഇവർ ക്ലോസ്ഡ് റൂമുകളിൽ സജീവമായതായാണ് വിവരം. കോവിഡ് കാലത്ത് നേരിട്ടുള്ള കൂടിച്ചേരലുകൾ കുറഞ്ഞപ്പോൾ രഹസ്യ ചർച്ചകൾക്കുള്ള ഇടമായി ക്ലബ്ഹൗസിനെ മാറ്റിയെടുക്കുകയായിരുന്നെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു.

ഇത്തരം ചർച്ചകളിൽ ഒരേ ചിന്താഗതിക്കാർ മാത്രമാണ് കൂടുതലും ഉണ്ടാവാറുള്ളത്. അതിനാൽത്തന്നെ പരാതികളും ഉണ്ടാവാറില്ല. കഴിഞ്ഞ ദിവസം ഒരു വിഭാഗം സ്ത്രീകൾക്കെതിരേ മതവിദ്വേഷ പ്രചാരണം നടത്തിയെന്ന കേസിൽ ഡൽഹി പൊലീസ് തുടങ്ങിയ അന്വേഷണത്തിൽ ആറുപേരിൽ ഒരാൾ കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയാണ്. സ്ത്രീകൾ ധാരാളംപേർ ചർച്ചകളിൽ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം.

നേരത്തെ ക്ലബ്ഹൗസിൽ നടന്ന ചർച്ചയ്ക്കിടെ സ്ത്രീകൾക്കെതിരെ ലൈംഗികപരാമർശങ്ങൾ നടത്തുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്ത മുംബൈയിൽ അറസ്റ്റു ചെയ്ത സംഭവം ഉണ്ടായിരുന്നു. മുംബൈ പൊലീസിന്റെ സൈബർ സെൽ സംഘമാണ് ഹരിയാനയിൽ നിന്നും മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. പ്രതികൾ മുസ്ലിം സ്ത്രീകൾക്ക് നേരെ ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

കർണാൽ സ്വദേശിയായ 19കാരൻ ആകാശ് സുയൽ (ക്ലബ്ഹൗസ് ഐ.ഡി-കിര എക്സ്.ഡി), ഫരീദാബാദിൽ നിന്നുള്ള 21കാരൻ ജെയ്ഷ്ണവ് കക്കർ (ക്ലബ്ഹൗസ് ഐ.ഡി- ജെയ്ഷ്ണവ്), 22കാരൻ യഷ് പരാഷർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബി.കോം വിദ്യാർത്ഥിയാണ് ജെയ്ഷ്ണവ് കക്കർ. ആകാശ് സുയൽ ഇന്റർമീഡിയറ്റ് ബിരുദധാരിയാണ്. എന്നാൽ രാഷ്ട്രീയ പശ്ചാത്തലമുള്ളയാളും നിയമ ബിരുദധാരിയുമാണ് യഷ് പരാഷർ എന്നാണ് റിപ്പോർട്ട്.

അറസ്റ്റിലായ മൂന്ന് പേരും ക്ലബ്ഹൗസ് റൂമുകളുടെ മോഡറേറ്റർമാരോ സ്പീക്കർമാരോ ആണ്. രണ്ട് ക്ലബ്ഹൗസ് റൂമുകൾ വഴിയാണ് സ്ത്രീകളെ അപമാനിക്കുന്ന പരാമർശങ്ങൾ പ്രതികൾ നടത്തിയത്. മുസ്ലിം പെൺകുട്ടികൾ ഹിന്ദു പെൺകുട്ടികളേക്കാൾ സുന്ദരികളാണ് ഉയർന്ന ജാതിയിൽ പെട്ട ആൺകുട്ടികളെ വിവാഹം കഴിക്കാനുള്ള പ്രിവിലേജ് പെൺകുട്ടികൾക്കില്ല എന്നീ തലക്കെട്ടുകളിലായിരുന്നു ചർച്ചകൾ നടന്നത്.