തിരുവനന്തപുരം: നിയമസഭയിൽ അവിശ്വാസ പ്രമേയ ചർച്ചയിൽ മറുപടി പറയാൻ കൂടുതൽ സമയം എടുത്തുവെന്നും ചില ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ലെന്നുമുള്ള ആരോപണങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി. ലൈഫ് മിഷൻ പദ്ധതിയെ കുറിച്ച് പറയാൻ തുടങ്ങിയപ്പോൾ അത് വിശദീകരിക്കാൻ അനുവദിക്കാതെ നിയമസഭയിൽ തെറിമുദ്രാവാക്യങ്ങൾ വിളിക്കുകയാണ് പ്രതിപക്ഷം ചെയ്തത്.

നിയമസഭയിൽ കൂടുതൽ സമയം എടുത്തതിൽ പ്രതിപക്ഷത്തിന് വിഷമം ഉണ്ടാകും. പറയാനുള്ള ഒരുപാട് കാര്യങ്ങൾ പറയാനുണ്ടായിട്ടും ചുരുക്കി പറയാനാണ് ശ്രമിച്ചത്. പറഞ്ഞ് അവസാനിപ്പിക്കാമെന്നു കരുതിയപ്പോൾ ലൈഫ് മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയണമെന്ന ആവശ്യമുണ്ടായി. അത് പറയാൻ തുടങ്ങിയപ്പോഴാണ് മുദ്രാവാക്യം വിളി ആരംഭിച്ചത്.

എന്തു സംസ്‌കാരമാണ് അന്ന് നിയമസഭയിൽ കണ്ടത്. തന്നിൽ അർപിതമായ ചുമതലയനുസരിച്ചാണ് ജനങ്ങൾക്കുവേണ്ടി സർക്കാർ എന്തൊക്കെ ചെയ്തു എന്ന് സഭയിൽ പറഞ്ഞത്. അതിന്റെ പേരിൽ കള്ളനെന്ന് വിളിക്കുകയാണോ വേണ്ടത്. എന്തെല്ലാം തെറികളാണ് വിളിച്ചുപറഞ്ഞത്. ഇതാണോ സംസ്‌കാരം? നാട്ടുകാരെ ഉപദേശിക്കുന്ന മാധ്യമങ്ങൾക്ക് ഇതിലൊക്കെ ഒരു വിഷമവും തോന്നിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ കാര്യങ്ങളും സന്നദ്ധനായിട്ടും പറയാൻ സമ്മതിക്കാതെ മുദ്രാവാക്യം വിളിക്കുകയാണ് ചെയ്തത്. ഏതു കക്ഷിയുടെ അംഗങ്ങളുടെ പെരുമാറ്റവും നിയന്ത്രിക്കാൻ ആ കക്ഷിയുടെ നേതാക്കൾ തയ്യാറാകണം. മറുപടി കേൾക്കാൻ നിൽക്കാതെ തെറിമുദ്രാവാക്യത്തിലേക്ക് പോകുകയാണ് പ്രതിപക്ഷം ചെയ്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സർക്കാർ ചെയ്ത കാര്യങ്ങളിൽ ജനങ്ങൾക്ക് സർക്കാരിനോട് മതിപ്പ് മാത്രമേ ഉള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.