കൽപ്പറ്റ: വയനാട് ജില്ലയുടെ സമഗ്ര വികസനം ഉറപ്പാക്കാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ 11 ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കാർബൺ ന്യൂട്രൽ കോഫീ പാർക്കിന്റെ ഡിപിആർ പ്രകാശനവും മുഖ്യമന്ത്രി നിർവ്വഹിച്ചു.

2021-26 വർഷ കാലയളവിൽ ജില്ലയിൽ ആവിഷ്‌ക്കരിച്ച് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളാണ് വയനാട് പാക്കേജിലുള്ളത്. കാർഷിക മേഖലയുടെയും ആദിവാസി മേഖലയുടെയും സമഗ്ര പുരോഗതിയും പാക്കേജിലൂടെ ലക്ഷ്യമിടുന്നുണ്ട്. അടിസ്ഥാന സൗകര്യവികസനവും തൊഴിൽ സംരംഭങ്ങളുമെല്ലാം പാക്കേജിൽ വിഭാവനം ചെയ്യുന്നുണ്ട്. ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് ചടങ്ങിൽ അധ്യക്ഷനായി.

ജില്ലയുടെ മുഖ്യ കാർഷിക വിളയായ കാപ്പിയുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള വയനാട് കോഫി സംഭരണ ഉദ്ഘാടനവും കുടുംബശ്രീ കിയോസ്‌ക്ക് കൈമാറലും വ്യവസായ, കായിക, യുവജനകാര്യ വകുപ്പ് മന്ത്രി ഇ പി ജയരാജൻ നിർവ്വഹിച്ചു. കാർബൺ ന്യൂട്രൽ കാപ്പിയെന്ന നിലയിൽ വയനാടൻ കാപ്പി ബ്രാൻഡ് ചെയ്ത് വിപണി കണ്ടെത്തി കർഷകരുടെ വരുമാനം ഉയർത്തുകയാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

ബ്രഹ്മഗിരി വയനാട് കോഫി വഴിയാണ് ആദ്യഘട്ടത്തിൽ സംഭരണവും വിപണനവും നടത്തുന്നത്. മൂല്യവർദ്ധിത ഉത്പ്പാദനത്തിനായി ബ്രഹ്മഗിരി വയനാട് കോഫി പദ്ധതിയുടെ കീഴിൽ സംഭരിക്കുന്ന ഉയർന്ന ഗുണനിലവാരമുള്ള കാപ്പിക്കുരുവിന് കഴിഞ്ഞ ബജറ്റിൽ 90 രൂപ തറവില പ്രഖ്യാപിച്ചിരുന്നു. ഇതിനായി ബ്രഹ്മഗിരിയുടെ സംസ്‌കരണ യൂണിറ്റ് വിപുലീകരണത്തിന് 5 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഇത് കൂടാതെ ബ്രഹ്മഗിരി വയനാട് കോഫി ബ്രാന്റിലുള്ള 500 വൈന്റിങ് മെഷീനുകളും 100 കിയോസ്‌കുകളും കുടുംബശ്രീ വഴി സംസ്ഥാനത്ത് ഒട്ടാകെ സ്ഥാപിക്കുന്നതിനായി 20 കോടിയും ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.