തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിഷേധത്തിന്റെ പേരിൽ ആളെക്കൂട്ടാനുള്ള മത്സരം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബോധപൂർവം സംഘർഷാവസ്ഥ സൃഷ്ടിക്കുകയാണ്. ഈ ഘട്ടത്തിൽ ഇത്തരം സമരരീതികൾ നാടിനെതിരായ വെല്ലുവിളിയായി മാത്രമേ കാണാനാകൂ എന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

സമരക്കാർക്കെതിരെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ടും എപ്പിഡമിക് ഓർഡിനൻസ് പ്രകാരവും നിയമനടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കോവിഡ് പ്രോട്ടോക്കോൾ ഒരു തരത്തിലും പാലിക്കുന്നില്ല.

നിയമവിരുദ്ധമായ കൂട്ടംകൂടലാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 11 മുതൽ വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തിയ സമരങ്ങളുമായി ബന്ധപ്പെട്ട് 385 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

1131 പേർ അറസ്റ്റിലായി. സമരത്തിനിടെ മാസ്‌ക് ധരിക്കാത്തതിലും, ശാരീരിക അകലം പാലിക്കാത്തതിലും 1629 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും അദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.