കോഴിക്കോട്: കോവിഡ് ബാധിച്ച് ചികിൽസയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യനില തൃപ്തികരമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ. കോഴിക്കോട് മെഡിക്കൽ കോളജിൽ മെഡിക്കൽ ബോർഡിന്റെ നേതൃത്വത്തിലാണ് ചികിൽസ. ഇന്നലെ രാത്രിയിലെ പ്രാഥമിക പരിശോധനയിൽ മുഖ്യമന്ത്രിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ വിലയിരുത്തി.

പിണറായി വിജയന്റെ ആരോഗ്യസ്ഥിതി മനസിലാക്കാൻ രാവിലെ മെഡിക്കൽ ബോർഡ് ചേരും. മെഡിക്കൽ കോളജ് സൂപ്രണ്ട് എംപി ശ്രീജയന്റെ നേതൃത്വത്തിലുള്ള ഏഴംഗ മെഡിക്കൽ ബോർഡാണ് ചികിൽസയ്ക്ക് നേതൃത്വം നൽകുന്നത്. മെഡിക്കൽ കോളജിലെ പരിശോധനയിൽ മുഖ്യമന്ത്രിയുടെ കൊച്ചുമകനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മകൾ വീണ, മരുമകൻ മുഹമ്മദ് റിയാസ് എന്നിവരും കോവിഡ് ബാധിച്ച് മെഡിക്കൽ കോളജിൽ ചികിൽസയിലാണ്.

കോവിഡ് സ്ഥിരീകരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉമ്മൻ ചാണ്ടി രണ്ടു ദിവസമായി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. രണ്ടു ദിവസമായി പനിയുണ്ടായിരുന്നു. ശാരീരിക അവശതകൾ കൂടി പരിഗണിച്ചാണ് ഉമ്മൻ ചാണ്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഉമ്മൻ ചാണ്ടിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് വീട്ടുകാർ അറിയിച്ചു.