തിരുവനന്തപുരം: കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. വൈകുന്നേരം ആറ് മണിക്കാണ് വാർത്താസമ്മേളനം. ദ്വീർഘമായ ഇടവേളക്ക് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്.

തിരഞ്ഞെടുപ്പിന് മുൻപ് എല്ലാ ദിവസവും വാർത്താസമ്മേളനം നടത്തിയിരുന്ന മുഖ്യമന്ത്രി കഴിഞ്ഞ കുറച്ച് കാലമായി വാർത്താസമ്മേളനം നടത്താതിരിക്കുന്നത് വീഴ്ചകൾ മറച്ചുവെക്കാനാണെന്ന ആരോപണം കോൺഗ്രസും ബിജെപിയും ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്താത്തതിനെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും സജീവമായിരുന്നു.

ഇന്ത്യക്ക് മുഴുവൻ ഭീഷണിയും വെല്ലുവിളിയുമായി കേരളത്തിലെ കോവിഡ് വ്യാപനം മാറുമ്പോൾ മുഖ്യമന്ത്രിയെ കാണാനില്ലെന്നും കേരളത്തിൽ ഉണ്ടെങ്കിൽ എത്രയും വേഗം സാഹചര്യം അദ്ദേഹം വിശദീകരിക്കണമെന്നും കേന്ദ്രമന്ത്രി വി. മുരളീധരനും ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്ത് നടക്കുന്ന ഒരു കാര്യവും ഗൗരവമായി കാണാതെയുള്ള മുഖ്യമന്ത്രിയുടെ മൗനം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആവശ്യമുന്നയിച്ചിരുന്നു. പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി എന്ത് മറുപടി നൽകുമെന്നതും ശ്രദ്ധേയമാണ്.