തിരുവനന്തപുരം: തുടർഭരണത്തിന് വേണ്ടത്ര ഭൂരിപക്ഷം കിട്ടിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടാം സർക്കാർ വൈകുന്നത് ജ്യോതിഷ വിധി പ്രകാരമോ? ജന്മഭൂമ വാർത്ത ഷെയർ ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനെ കളിയാക്കിയത് മുസ്ലിം ലീഗ് നേതാവ് പികെ അബ്ദുറബ്ബാണ്. രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നീളുന്നത് ജ്യോത്സ്യന്റെ നിർദ്ദേശപ്രകാരമാണോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പൊട്ടിച്ചിരിയോടെ ആയിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ജ്യോത്സ്യനിൽ വിശ്വാസമുള്ള ആളായി ഞാൻ മാറി അല്ലേയെന്നും രണ്ടും നിങ്ങളുടെ ആളുകൾ തന്നെയാണ് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ: 'അതുശരി, അപ്പോൾ ജ്യോത്സ്യനിൽ വിശ്വാസമുള്ള ആളായി ഞാൻ മാറി അല്ലേ. രണ്ടും നിങ്ങളുടെ ആൾക്കാർ തന്നെ പറയും. 20ന് തന്നെയായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ്. എൽഡിഎഫ് യോഗം ആലോചിച്ച് അന്തിമതീരുമാനമെടുക്കും. ആരൊക്കെ മന്ത്രിമാരാകുമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. നിങ്ങളുടെ അവസരമാണിത്. മാധ്യമങ്ങൾക്ക് ഊഹിക്കാനും ഭാവന അനുസരിച്ച് വാർത്തകൾ കൊടുക്കാനുമുള്ള അവസരം.''

മുഖ്യമന്ത്രിയുമായി മുമ്പ് കൂടിക്കാഴ്ച നടത്തിയെന്ന് കോൺഗ്രസ് പ്രസിഡന്റെ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ച ജോത്സ്യനാണ് അധികാരമേൽക്കാനുള്ള തീയതിയും സമയവും കുറിച്ചതെന്നാണ് ജന്മഭൂമി വാർത്ത. സിപിഎമ്മിലെ കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കളുമായി ഏറെ അടുപ്പമുള്ള പയ്യന്നൂർ സ്വദേശിയായ ജ്യോത്സ്യന്റെ നിർദ്ദേശ പ്രകാരമാണ് മെയ് 18ന് ഷഷ്ഠി ദിനത്തിൽ മുഖ്യമന്ത്രി അടക്കമുള്ളവർ സത്യപ്രതിജ്ഞ നടത്തിയാൽ മതിയെന്ന് തീരുമാനിച്ചത്. മെയ് 17വരെ സർക്കാരിന്റെ തലപ്പത്തുള്ള മുഖ്യമന്ത്രിയുടെ ജാതകത്തിൽ ദോഷമുണ്ടെന്നും ഈ കാലയളവിൽ അധികാരമേറ്റാൽ മന്ത്രിസഭ കാലാവധി പൂർത്തിയാക്കില്ലെന്നുമാണ് ജോത്സ്യവിധി-ജന്മഭൂമി വാർത്ത പറയുന്നു.

എന്നാൽ വാർത്തയിൽ തന്നെ വമ്പൻ തെറ്റുമുണ്ട്. മെയ് 20നാണ് സത്യപ്രതിജ്ഞ. വാർത്തയിൽ മെയ് 18ഉം. എന്നിട്ടും ഈ തെറ്റ് മുസ്ലിം ലീഗ് നേതാക്കൾ പോലും ഷെയർ ചെയ്തുവെന്നതാണ് വസ്തുത. 1944 മാർച്ച് 23ന് മിഥുനം രാശിയിൽ തിരുവാതിര നക്ഷത്രത്തിലാണ് പിണറായി ജനച്ചിതെന്നും ഈ മാസം 17 വരെ അത്ര ശുഭകരമല്ലെന്നും വാർത്തയിൽ പറയുന്നു. എന്നാൽ മെയ് 2നാണ് വോട്ടെണ്ണലിലൂടെ ഭരണ തുടർച്ച മുഖ്യമന്ത്രി ഉറപ്പാക്കിയതെന്നാണ് വസ്തുത. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ജീവിതത്തിലെ അത്ഭുത ദിവസങ്ങളാകും വോട്ടെടുപ്പ് നടന്ന ഏപ്രിൽ ആറും വോട്ടെണ്ണിയ മെയ് ആറും. ഇതു രണ്ടും മോശം കാലത്താണെന്ന് ജ്യോത്സ്യൻ വിധിച്ചുവെന്ന തരത്തിലേക്ക് എത്തുന്നതാണ് ജന്മഭൂമിയിലെ സുജിത് വല്ലൂരിന്റെ വാർത്ത.

ഈ മാസം 17വരെ ജ്യോത്സ്യവിധി പ്രകാരം അത്ര ശുഭകരമല്ല. അതുകൊണ്ട് ശുഭകാര്യങ്ങൾക്ക് ുഹൂർത്തവും ഇല്ല. ഈ നിരീക്ഷണമാണ് സത്യപ്രതിജ്ഞ വൈകാൻ കാരണമെന്നാണ് ജന്മഭൂമിയുടെ നിരീക്ഷണം. എന്നാൽ ഈ വാർത്ത വാസ്തവ വിരുദ്ധമാണെന്ന് സിപിഎം പറയുന്നു. തുടർഭരണം കിട്ടിയതിനാൽ സർക്കാരിൽ നിയന്ത്രണം പിണറായിക്കുണ്ട്. അതുകൊണ്ട് തന്നെ കോവിഡ് പ്രതിരോധത്തിന് മുൻഗണന നൽകാനായിരുന്നു തീരുമാനം. കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയിൽ ഘടകകക്ഷികളുമായി പോലും ചർച്ചയ്ക്ക് തുടക്കത്തിൽ അവസരമുണ്ടായിരുന്നില്ലെന്നും സിപിഎം പറയുന്നു.

ജന്മഭൂമിയിലെ വാർത്ത ഷെയർ ചെയ്ത അബ്ദുറബ്ബിനും പൊങ്കാലയാണ്. വ്യാജവാർത്ത വെച്ച് പിണറായിയെ കൊച്ചാക്കാൻ വന്ന നീ കേരളത്തിലെ UDF കാലത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്നല്ലേ... അടിപൊളി... റബ്ബേ.., വാർത്തയിൽ പറയുന്നു 18 നു നല്ല ദിവസമാണെന്ന് പറഞ്ഞെന്നു. പക്ഷെ LDF തീരുമാനിച്ചത് സത്യപ്രതിജ്ഞ 20 ആണെന്നാണല്ലോ. എന്താ റബ്ബേ ഇതൊക്കെ, 20 ന് സത്യപ്രതിജ്ഞ എന്ന് കാലേകൂട്ടി അറിയിച്ചിട്ടുണ്ട്. ഇനി ഇത് ഉളതാണ് എന്ന് ഒരു വാദത്തിനു വേണ്ടി സമ്മതിച്ചാൽ തന്നെ അങ്ങേക്ക് ഈ വിമർശനം ഉന്നയിക്കാൻ അർഹതയുണ്ടോ ... പണ്ട് വിളക്ക് കത്തിക്കാൻ പറഞ്ഞപ്പോൾ ... അങ്ങയുടെ വിശ്വാസം പ്രകാരം കഴിയില്ലെന്ന് പറഞ്ഞിരുന്നു. ഇതും ആരുടെയെങ്കിലും വിശ്വാസമാണെങ്കിലോ സാർ...??????-ഇങ്ങനെ നീളുന്നു വിമർശനങ്ങൾ.

കോടിയേരിയുടെ കുടുംബവുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസ വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. കാടാമ്പുഴയിലെ പൂമൂടലും വീട്ടിലെ ശത്രുസംഹാര പൂജയും മറ്റും. അത്തരം വാർത്തകളിൽ ചർച്ചകളും നടന്നു. അതിന് സമാനമായ വിശ്വാസ ചർച്ച സത്യപ്രതിജ്ഞയിലും ഉണ്ടാക്കാനായിരുന്നു ഈ വാർത്ത എന്നാണ് കളിയാക്കലുകൾ.